Ind disable
 

നാണക്കേടിന്‍റെ അവാര്‍ഡ്‌ പര്‍വ്വം !

0comments


ചരിത്രത്തിലാദ്യമായി മലയാളസിനിമയില്‍ "ഫിലിം ബോര്‍" എന്ന പേരില്‍ ഓരോ മേഖലയിലും ഏറ്റവും മോശപ്പെട്ട പ്രകടനം കാഴ്ച വച്ചവര്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

Worst Actor - നമ്മുടെ സ്വന്തം ലാലേട്ടന്‍ - ചിത്രങ്ങള്‍ - അലെക്സാണ്ടര്‍ ദി ഗ്രേറ്റ്‌, ഒരു നാള്‍ വരും , കാണ്ടഹാര്‍. മറ്റു രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ആയ മമ്മൂട്ടിയും,സുരേഷ് ഗോപിയും ആണ് മോഹന്‍ലാലിനോട് ഈ "നാണക്കെടിന്" വേണ്ടി മല്‍സരിച്ചത് !

Worst Actess - അര്‍ച്ചന കവിയും , റീമാ കല്ലിങ്കലും പങ്കിട്ടെടുത്തു. ചിത്രം "ബെസ്റ്റ്‌ ഓഫ് ലക്ക്‌."

Worst Director , Worst Script Writer എന്നിങ്ങനെ രണ്ട് അവാര്‍ഡുകള്‍ യഥാക്രമം വിജി തമ്പിക്കും, ജഗദീഷിനും നേടിക്കൊടുത്ത് "ഏപ്രില്‍ ഫൂള്‍" മേളയിലെ താരം ആയി.

ജനലക്ഷങ്ങളുടെ ക്ഷമ പരീക്ഷിച്ച കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മോശം ചിത്രം എന്ന "ബഹുമതി" പ്രതീക്ഷിച്ച പോലെ തന്നെ മോഹന്‍ലാലും, അമിതാഭ് ബച്ചനും വേഷമിട്ട മേജര്‍ രവിയുടെ "കാണ്ടഹാര്‍" തന്നെ നേടി. ഈ ചിത്രം സംവിധാനം ചെയ്ത മേജര്‍ രവിയാണ് കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ ജനരോഷം പിടിച്ചു പറ്റിയ വ്യക്തി.

തുടര്‍ച്ചയായി ഒരേ ശൈലി  പിന്തുടരുന്നത്   - ഏറ്റവും ബോറന്‍ ഹാസ്യനടനുള്ള അവാര്‍ഡ്‌  സുരാജ് വെഞ്ഞാറമൂടിന് നേടിക്കൊടുത്തു.

പ്രശസ്ത പത്രപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ശ്രീ.ബാബു ഭരദ്വാജ് അധ്യക്ഷനായ ജൂറി കഴിഞ്ഞ ശനിയാഴ്ച കോഴിക്കോട്‌ നടന്ന ഒരു പത്രസമ്മേളനത്തില്‍ ആണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഓസ്കാര്‍ വിജേതാവ് റസൂല്‍ പൂക്കുട്ടി, പ്രശസ്ത നടന്‍ തിലകന്‍ എന്നിവര്‍ ജൂറിയുടെ തീരുമാനത്തെ അഭിനന്ദിച്ചു.

എന്നാല്‍ മോഹന്‍ലാലിനെ പോലെയുള്ള പ്രശസ്ത വ്യക്തികളെ താഴ്ത്തിക്കെട്ടി കയ്യടി നേടാനുള്ള വിലകുറഞ്ഞ പരസ്യ തന്ത്രം ആയി ഇതിനെ വിമര്‍ശിച്ചവരും കുറവല്ല.

"ദൂള്‍ ന്യൂസ് ഓണ്‍ലൈന്‍" ആണ് "ഫിലിം ബോര്‍" അവാര്‍ഡുകള്‍ പുറത്തു വിട്ടത്.


കടപ്പാട് : ടെക്നോവെന്‍ഷന്‍സ്.കോം

ആത്മഹത്യയും രാഷ്ട്രീയവും

3comments


"ഈ കാലഘട്ടത്തില്‍ മാനസിക രോഗം മൂലം സൈക്യാട്രിസ്റ്റുകളെ കാണുന്നവരുടെ എണ്ണം അനുദിനം വര്‍ദ്ധിച്ചു വരുന്നു. എന്നാല്‍ ഒരു രാഷ്ട്രീയക്കാരന്‍ പോലും അതില്‍ ഇല്ല. ഏതെങ്കിലും രാഷ്ട്രീയക്കാരനെ കാണുമ്പോള്‍ ചോദിക്കാനിരുന്നതാണ് ഈ ചോദ്യം. ചാക്കോച്ചന് ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം ?"

"സൈക്യാട്രിസ്റ്റിനെ കാണുന്ന രോഗികള്‍ മാത്രമല്ല , ആത്മഹത്യ ചെയ്യുന്ന നൂറു പേരെ എടുത്താല്‍ അതില്‍ രണ്ടു രാഷ്ട്രീയക്കാരെ പോലും കാണാന്‍ സാധിക്കില്ല. അതിനു കാരണം രാഷ്ട്രീയക്കാരന്‍ എന്നും നാളെയെക്കുറിച്ച് പ്രതീക്ഷ ഉള്ളവനാണ്..."

കൈരളി ടി.വിയില്‍ സുപ്രസിദ്ധ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്‌ ശ്രീമതി ഭാഗ്യലക്ഷ്മി  അവതരിപ്പിക്കുന്ന മനസ്സില്‍ ഒരു മഴവില്ല് എന്ന പരിപാടിയില്‍ അവതാരകയുടെ ചോദ്യത്തിന് കേരളത്തിലെ ഏറ്റവും പ്രശസ്തനായ ഒരു സിനിമാനടന്‍റെ മരുമകനും, പ്രമുഖ രാഷ്ട്രീയ നേതാവിന്‍റെ മകനും ആയ യുവ രാഷ്ട്രീയ നേതാവ് പറഞ്ഞ മറുപടി ആണ് മുകളില്‍ ഉദ്ദരിച്ചത്. ഇത് കൂടാതെ രാഷ്ട്രീയക്കാരന്‍റെ ഗുണഗണങ്ങള്‍ ഇനിയും ഒരുപാട് വിളമ്പി നമ്മുടെ യുവനേതാവ്. പക്ഷെ ഈ വാദഗതികള്‍ എല്ലാം അംഗീകരിക്കാന്‍ സാധിക്കുക ഒരു രാഷ്ട്രീയക്കാരന്  മാത്രം ആയിരിക്കും.

കേരളത്തിലെ കോടിക്കണക്കിന് അഭ്യസ്തവിദ്യര്‍ തുച്ഛമായ വരുമാനം കൊണ്ട് കുടുംബച്ചെലവുകള്‍ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പെടാപ്പാട് പെടുമ്പോള്‍, തങ്ങളുടെ മക്കളെ സര്‍ക്കാര്‍ സ്കൂളുകളില്‍ പോലും പഠിപ്പിക്കാന്‍ കഷ്ടപ്പെടുമ്പോള്‍ , രേഖകള്‍ അനുസരിച്ച് അഞ്ചു പൈസ വരുമാനമില്ലാത്ത, ഒരു എം.എല്‍.എയോ  എന്തിന് ഒരു പഞ്ചായത്ത് മെമ്പര്‍ പോലും അല്ലാത്ത രാഷ്ട്രീയനേതാക്കള്‍ കോടികള്‍ മുടക്കി തങ്ങളുടെ മക്കളെ അമേരിക്കയിലും ,ഇംഗ്ലണ്ടിലും പഠിപ്പിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി കൊട്ടാര സദൃശമായ രമ്യഹര്‍മ്യങ്ങള്‍ പടുത്തുയര്‍ത്തുന്നു. വിദേശ നിര്‍മ്മിത കാറുകളില്‍ പറക്കുന്നു. എവിടെ നിന്നാണ് ഈ പണം ? എന്താണ് അയാളുടെ വരുമാനം ? എല്ലാവര്‍ക്കും അറിയാമെങ്കിലും ,ആര്‍ക്കും അറിയാത്ത - അല്ലെങ്കില്‍ അറിയില്ലെന്ന് നടിക്കുന്ന പരസ്യമായ രഹസ്യം. ശുപാര്‍ശയും, നിയമം ലംഘിച്ചുള്ള നിയമനങ്ങളും, വഴിവിട്ട ഉത്തരവുകളും വഴി സമ്പാദിക്കുന്ന അഴിമതിയുടെ കറപുരണ്ട കറുത്ത പണം. പരമോന്നത ബഹുമതി മുതല്‍ വില്ലേജ്‌ ആപ്പീസിലെ സര്‍ട്ടിഫിക്കറ്റ്‌ വരെ തുകയുടെ തോതനുസരിച്ച് ആര്‍ക്കും ലഭ്യമാകുന്ന മഹാ രാജ്യം. സ്വിസ്സ് ബാങ്കില്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരന്‍ നിക്ഷേപിച്ചിരിക്കുന്ന ,കണക്ക് കാണിക്കാത്ത കള്ളപ്പണം കൊണ്ട് ഇന്ത്യയിലെ ദരിദ്ര നാരയണന്‍മാരെ എല്ലാം ഒരു സുപ്രഭാതം കൊണ്ട് ലക്ഷപ്രഭുക്കള്‍ ആക്കാമത്രേ !

ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അവസരങ്ങള്‍ മുന്നിലുള്ള രാഷ്ട്രീയ നേതാവിന്‍റെ യോഗ്യതകളോ ? പാവപ്പെട്ടവന്‍റെ പിച്ചച്ചട്ടിയില്‍ കയ്യിട്ടുവാരാനും, അവന്‍റെ മടിക്കുത്തില്‍ നിന്ന് പിടിച്ചു പറിക്കാനും, തെരഞ്ഞെടുപ്പടുക്കുമ്പോള്‍ മാത്രം നാണമില്ലാതെ  ഇളിച്ചു കൊണ്ട് മുന്നില്‍ വരാനും വേണ്ട ഉളുപ്പില്ലായ്മ - അഥവാ തൊലിക്കട്ടി.

ബഹുമാനപ്പെട്ട യുവനേതാവ് പറഞ്ഞതാനുസരിച്ചാണെങ്കില്‍ പ്രതീക്ഷകള്‍ എല്ലാ മനുഷ്യര്‍ക്കും ഇല്ലേ ? അത് രാഷ്ട്രീയക്കാരുടെ മാത്രം കുത്തകയാണോ ? ആത്മഹത്യ ചെയ്യണമെങ്കില്‍ അവനു അപമാനം എന്തെന്നറിയണം, ലജ്ജ എന്തെന്നറിയണം, അവഹേളനം എന്തെന്നറിയണം. ഇതൊന്നുമില്ലാത്തവനെ രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ കഴിയൂ. പുറമേ അലക്കി വെളുപ്പിച്ച ഖദറും അകത്ത് തുരുമ്പിച്ചു കറുത്ത മനസ്സുമായി നാളെ ആരെ പറ്റിക്കാം എന്ന പ്രതീക്ഷയുമായി നടക്കുമ്പോള്‍ അവനു മുന്നില്‍ വേവലാതികള്‍ ഇല്ല. കടം വാങ്ങിയ പലിശക്കാരന്‍റെ ഗുണ്ടകള്‍ നാളെ വീടിനു മുന്നില്‍ വന്ന് പരസ്യമായി തന്‍റെ ഭാര്യക്കും, മക്കള്‍ക്കും നല്‍കിയേക്കാവുന്ന അപമാനത്തെ കുറിച്ചുള്ള ഭയമില്ല. സ്കൂളില്‍ ഫീസ്‌ കൊടുക്കാന്‍ വൈകിയാല്‍ അധ്യാപകന്‍റെ ശകാരത്തിന് മുന്നില്‍ തന്‍റെ മകന്‍ ശിരസ്സ്‌ കുനിക്കുന്ന വേദനയില്ല. പറ്റു തീര്‍ക്കാന്‍ വൈകിയാല്‍ പരിഹാസം ചൊരിയുന്ന കടക്കാരന്‍റെ അമര്‍ഷമില്ല. അവനു മുന്നില്‍ ഉള്ളത് പ്രത്യാശയുടെ സുവര്‍ണ്ണ കിരണങ്ങള്‍ മാത്രം. പാവപ്പെട്ടവന്‍റെ വിയര്‍പ്പ് കൊണ്ട് അപ്പം തിന്നു ചീര്‍ക്കാനുള്ള അടങ്ങാത്ത ആര്‍ത്തി മാത്രം. മദ്യവും , മദിരാക്ഷിയും ആവോളം ഹരം പിടിപ്പിക്കുന്ന രാത്രികളോടുള്ള ആസക്തി മാത്രം. പക്ഷെ - ഒരു നാള്‍ വരും. അന്ന് നീ തട്ടിപ്പറിച്ച അപ്പക്കഷണങ്ങള്‍ക്ക് കണക്ക് ചോദിക്കുന്ന ഒരു യുവതലമുറ ഈ ദരിദ്ര നാരായണന്‍മാരുടെ രക്തത്തുള്ളികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കും. ആ കൊടുങ്കാറ്റിനു മുന്നില്‍ നിങ്ങള്‍ പാവപ്പെട്ടവന്‍റെ നെഞ്ചത്ത് കെട്ടിപ്പൊക്കിയ കോട്ട കൊത്തളങ്ങളുടെ അടിക്കല്ലിളകും. ആ ഒരു നാളെയുടെ കാലൊച്ച കേള്‍ക്കാന്‍ ഇന്ത്യയിലെ കോടിക്കണക്കിനു ഹതാശര്‍ക്കൊപ്പം ഞാനും കാതോര്‍ക്കുന്നു.




ആത്മവിശ്വാസം

7comments


ഒരിടത്ത് ഒരു യുവ ചിത്രകാരന്‍ ഉണ്ടായിരുന്നു. ഗുരുമുഖത്തു നിന്ന് ചിത്രകല പഠിച്ചിറങ്ങിയ അന്ന് മുതല്‍ തന്നെ അയാള്‍ ഒരു മനോഹരമായ ഒരു പ്രകൃതി ദൃശ്യം വരച്ചു തുടങ്ങി. മൂന്നു ദിവസം കൊണ്ട് അയാള്‍ ആ ചിത്രം പൂര്‍ത്തിയാക്കി. സ്വയം സംതൃപ്തി തോന്നിയെങ്കിലും, തന്‍റെ കഴിവിനെയും പ്രാഗല്ഭ്യത്തെയും കുറിച്ച് ജനങ്ങളില്‍ നിന്ന് തന്നെ നേരിട്ട് കേള്‍ക്കണമെന്ന് അയാള്‍ക്ക് ആഗ്രഹം ഉണ്ടായി.

ഒരു തിരക്കുള്ള തെരുവില്‍ ആളുകള്‍ എളുപ്പത്തില്‍ ശ്രദ്ധിക്കുന്ന ഒരിടത്തായി അയാള്‍ ആ ചിത്രം സ്ഥാപിച്ചു.എന്നിട്ടതിന് താഴെ ഒരു ബോര്‍ഡില്‍ ഇങ്ങനെ എഴുതി - "ചിത്രകലയുടെ ലോകത്ത് ഞാന്‍ പുതിയ ആളാണ്‌. അത് കൊണ്ട് തന്നെ ഞാന്‍ വരച്ച ഈ ചിത്രത്തില്‍ ചില തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതില്‍ നിങ്ങള്‍ ഒരു തെറ്റ് കണ്ടുപിടിക്കുകയാണെങ്കില്‍ അവിടെ ഒരു "X" മാര്‍ക്ക്‌ ഇട്ട് അടയാളപ്പെടുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു."

ഏറെ പ്രതീക്ഷയോടെ വൈകുന്നേരം തന്‍റെ ചിത്രം തിരികെ എടുക്കുവാന്‍ വന്ന ചിത്രകാരന്‍ ആ കാഴ്ച കണ്ടു ഹൃദയം തകര്‍ന്നു പോയി. ചിത്രത്തില്‍ ഏതാണ്ടെല്ലാ ഭാഗത്തും "X" അടയാളങ്ങള്‍ ! ചില ആളുകള്‍ തങ്ങളുടെ വിശദമായ അഭിപ്രായങ്ങളും വിമര്‍ശനാത്മകമായി രേഖപ്പെടുത്തിയിരിക്കുന്നു.

അത്യധികം നിരാശയോടെ തന്‍റെ ഗുരുവിന്‍റെ സമീപത്തെത്തിയ അയാള്‍ ഗുരുവിന്‍റെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞു പോയി.

കരച്ചിലിനിടയിലൂടെ അയാളുടെ വാക്കുകള്‍ ഗുരുവിന്‍റെ കാതുകളില്‍ എത്തി " എനിക്ക് ചിത്രം വരക്കാന്‍ അറിയില്ല. എന്നെ ഒന്നിനും കൊള്ളില്ല. ആളുകള്‍ എന്നെ തിരസ്കരിചിരിക്കുന്നു. ഇങ്ങനെ മാനം കേട്ട് ജീവിക്കുന്നതിലും ഭേദം ഞാന്‍ മരിക്കുന്നതാണ്"

ഗുരു ഒരു പുഞ്ചിരിയോടെ പറഞ്ഞു " മോനെ , നീ കഴിവ് തെളിയിച്ച ഒരു നല്ല ചിത്രകാരനാണെന്ന് ഞാന്‍ തെളിയിച്ചാലോ ? ഞാന്‍ പറയുന്നത് അതേപടി നീ അനുസരിച്ചാല്‍ നിനക്ക് ഞാന്‍ അത് കാണിച്ചു തരാം"

യുവചിത്രകാരന്‍ ഗുരു പറഞ്ഞതിന് സമ്മതം മൂളി. രണ്ടു ദിവസം കഴിഞ്ഞ്, താന്‍ നേരത്തെ വരച്ചു പ്രദര്‍ശനത്തിന് വച്ച ചിത്രത്തിന്‍റെ അതെ പതിപ്പ് അയാള്‍ വരച്ച് ഗുരുവിനു സമര്‍പ്പിച്ചു. അത് എടുത്തു നോക്കിയ ഗുരുവിന്‍റെ ചുണ്ടുകളില്‍ ഒരു മന്ദസ്മിതം വിടര്‍ന്നു.

"എന്നോടൊപ്പം വാ" ഗുരു പറഞ്ഞു.

നേരത്തെ ചിത്രം പ്രദര്‍ശിപ്പിച്ച തെരുവില്‍ അതെ സ്ഥലത്ത് അവര്‍ ഇരുവരും എത്തി. പഴയ സ്ഥാനത്ത് തന്നെ പുതിയതായി വരച്ച ചിത്രം പ്രദര്‍ശിപ്പിച്ചു കൊണ്ട് ഗുരു അടുത്തുള്ള ബോര്‍ഡില്‍ ഇങ്ങനെ എഴുതി. "ചിത്രകലയുടെ ലോകത്ത് ഞാന്‍ പുതിയ ആളാണ്‌. അത് കൊണ്ട് തന്നെ ഞാന്‍ വരച്ച ഈ ചിത്രത്തില്‍ ചില തെറ്റുകുറ്റങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇതില്‍ നിങ്ങള്‍ ഒരു തെറ്റ് കണ്ടുപിടിക്കുകയാണെങ്കില്‍ - ഇതോടൊപ്പം ഞാന്‍ ഒരു ബ്രഷും, നിറങ്ങളും വച്ചിട്ടുണ്ട് - അവ ഉപയോഗിച്ച് എനിക്ക് സംഭവിച്ച തെറ്റ് തിരുത്തുവാന്‍ അഭ്യര്‍ത്ഥിക്കുന്നു"  

ഗുരുവും ശിഷ്യനും വീടുകളിലേക്ക് നടന്നു.

അന്ന് വൈകുന്നേരം അവര്‍ ഇരുവരും ചേര്‍ന്ന് അവിടം സന്ദര്‍ശിച്ചു. ഒരു ചെറിയ തിരുത്തല്‍ പോലും ആ ചിത്രത്തില്‍ ആരും വരുത്തിയിട്ടില്ലെന്ന് കണ്ടു യുവാവിന് അത്ഭുതം തോന്നി. അടുത്ത ദിവസം അവര്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. അപ്പോഴും ആരും ആ ചിത്രത്തില്‍ ഒരു ചെറിയ തിരുത്ത് പോലും നടത്തിയിരുന്നില്ല. ഒരു മാസക്കാലം ആ ചിത്രം അവിടെ പ്രദര്‍ശിപ്പിച്ചിട്ടും ആരാലും തിരുത്തപ്പെട്ടില്ല !  ആത്മവിശ്വാസം വീണ്ടു കിട്ടിയ ആ യുവാവ് പില്‍ക്കാലത്ത് ഒരു പാട് ചിത്രങ്ങള്‍ വരച്ച് എല്ലാവരാലും അറിയപ്പെടുന്ന ഒരു മികച്ച ചിത്രകാരനായിത്തീര്‍ന്നു.


ഗുണപാഠം:

വിമര്‍ശിക്കാന്‍ എളുപ്പമാണ് , പക്ഷെ സ്വയം കഴിവ് തെളിയിക്കുക എളുപ്പമല്ല.

അത്കൊണ്ട് മറ്റുള്ളവരുടെ വിലയിരുത്തല്‍ കേട്ട് തളരരുത്. സ്വന്തം കഴിവില്‍ ഉത്തമ ബോധ്യം ഉണ്ടെങ്കില്‍ ധൈര്യമായി മുന്നോട്ടു പോകുക. നിങ്ങളുടെ കഴിവില്‍ നിങ്ങള്‍ക്ക് വിശ്വാസം ഉണ്ടെങ്കില്‍ അതിലും മെച്ചപ്പെട്ടത് കൊണ്ടുവരാനുള്ള വെല്ലുവിളികള്‍ ഉത്തരമില്ലാതെ തുടരും.


കടപ്പാട് : യാഹൂ മെയിലില്‍ ഈ കഥ അയച്ചു തന്ന സുഹൃത്തിനും ഇംഗ്ലീഷില്‍ ഇതെഴുതിയ അജ്ഞാതനായ കഥാകൃത്തിനും.


മരണം എന്ന സഹയാത്രികന്‍

6comments


എന്‍റെ ജീവിതത്തില്‍ എന്നെ ഏറെ ദുഖിപ്പിച്ചത് രണ്ടു പേരുടെ വിയോഗങ്ങള്‍ ആണ്. ഷിഹാബ് എന്ന്‍ തന്നെ പേരുള്ള എന്‍റെ ആത്മ സുഹൃത്തിന്‍റെയും , എന്‍റെ സ്വന്തം ഉമ്മിച്ചിയെ പോലെ സ്നേഹിച്ചിരുന്ന പ്രിയപ്പെട്ട അമ്മായിയുടെയും അകാലത്തിലുള്ള വിയോഗങ്ങള്‍. അമ്മായിയുടെ മരണം സംഭവിക്കുമ്പോള്‍ ഞാന്‍ സൌദിയില്‍ ആയിരുന്നു. ക്യാന്‍സര്‍ പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങളെയും,അമ്മാവനെയും ഈ ലോകത്ത് ഒറ്റക്കാക്കിക്കൊണ്ട് എന്‍റെ അമ്മായിയെ തട്ടിയെടുത്തപ്പോള്‍ ഞാന്‍ ഏറെ വേദനിച്ചു. എന്നാല്‍ എന്‍റെ ജീവിതത്തില്‍ മരണം ആദ്യമായി ,ഒരിക്കലും മറക്കാന്‍ ആവാത്ത തീവ്ര ദുഃഖം എകിയത് വിധി എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനെ തട്ടിയെടുത്തപ്പോളാണ് . ആ അനുഭവം ആണ് ഞാന്‍ ഇവിടെ നിങ്ങളോട് പങ്കു വെക്കുന്നത്.

പതിനാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എന്നെ വിട്ടു പിരിഞ്ഞു പോയ എന്‍റെ സ്നേഹിതന്‍. അന്ന് അവന്‍ മഹാരാജാസ്‌ കോളേജിലും ഞാന്‍ കളമശേരി പൊളിടെക്നിക്കിലും പഠിക്കുന്നു. അന്ന് "ദില്‍വാലെ ദുല്‍ഹനിയാ ലെ ജായെംഗെ" എന്ന സിനിമ എറണാകുളം സരിത തീയറ്ററില്‍ റിലീസ്‌ ആകുന്നു. ഞങ്ങള്‍ ആദ്യ ഷോക്ക് തന്നെ പോകാന്‍ പ്ലാന്‍ ചെയ്തു. ഞാന്‍ കളമശേരിയില്‍ നിന്നും എത്തുമ്പോഴേക്കും അവനും അവന്‍റെ സുഹൃത്തുക്കളും ടിക്കറ്റ് എടുത്തു വെക്കും - ഞങ്ങള്‍ ഒരുമിച്ചു തീയേറ്ററില്‍ കയറും - ഇതായിരുന്നു പ്ലാന്‍. പ്ലാന്‍ അനുസരിച്ച് പറഞ്ഞ സമയത്ത് തന്നെ ഞാന്‍ സരിത തീയേറ്ററില്‍ എത്തി എങ്കിലും അഭൂത പൂര്‍വ്വമായ തിരക്ക് മൂലം നേരത്തെ തന്നെ സിനിമ തുടങ്ങിക്കഴിഞ്ഞിരുന്നു. സിനിമ തുടങ്ങി എന്ന് അറിഞ്ഞിട്ടും, എന്നെ കൂടാതെ അവന്‍ കയറില്ല എന്ന ബോധ്യത്തോടെ ഞാന്‍ അവനെ അവിടെയെല്ലാം തിരഞ്ഞു. അന്ന് മൊബൈല്‍ ഫോണ്‍ ഒന്നും ഇറങ്ങിയിട്ടില്ല. ഏറെ നേരത്തെ തിരച്ചിലില്‍ നിന്നും അവനെ കാണാതെ നിരാശ്ശനായി ഞാന്‍ വീട്ടിലേക്ക് തിരിച്ചു. ആ സമയത്ത് വീട്ടില്‍ ചെന്നാല്‍ പ്രശ്നം ആണ്- കോളജില്‍ പോയില്ലേ തുടങ്ങിയ ചോദ്യങ്ങള്‍ ഉണ്ടാകും.. അത് കൊണ്ട് അവന്‍റെ വീടിനടുത്തെക്കാണ് പോയത്. അവിടെ അവന്‍റെ വീടിന്‍റെ തൊട്ടടുത്ത പറമ്പില്‍ ആണ് ഞങ്ങള്‍ സാധാരണ സമ്മേളിക്കുന്നത്. ഞാന്‍ ചെല്ലുമ്പോള്‍ അവിടെ സിയാദ്‌ എന്ന് പേരുള്ള ഞങ്ങളുടെ മറ്റൊരു സുഹൃത്ത് ഉണ്ട്. ആ പറമ്പില്‍ മരം മുറിക്കല്‍ നടക്കുന്നത് നോക്കിയിരിക്കുകയാണ് അവന്‍. ഞാന്‍ അവന്‍റെ കൂടെ അവിടെ സംസാരിച്ചിരുന്നു. എന്‍റെ മനസ്സില്‍ ശിഹാബിനോട് തോന്നിയ ദേഷ്യം ഞാന്‍ അവനോട് പങ്കു വച്ചു.

ഉച്ച കഴിഞ്ഞപ്പോള്‍ ദൂരെ ബസ്‌സ്റ്റോപ്പില്‍ നിന്നും ശിഹാബ്‌ ബസ്സിറങ്ങി നടന്നു വരുന്നത് ഞാന്‍ കണ്ടു. എനിക്ക് അവനോടുള്ള ദേഷ്യം ഊഹിക്കാവുന്നത് കൊണ്ടാവണം ,അവന്‍ എന്നെ തീരെ മൈന്‍ഡ്‌ ചെയ്യാതെ നേരെ വീടിനുള്ളിലേക്ക് കയറിപ്പോയി. അല്‍പനേരം മസില്‍ പിടിച്ചിരുന്ന ശേഷം ഞാന്നും മെല്ലെ എഴുന്നേറ്റു അവന്‍റെ പിന്നാലെ വീടിന്നുള്ളിലേക്ക് കയറിച്ചെന്നു. അവന്‍റെ ഉമ്മിച്ചി അവന്ചോറ് വിളമ്പുന്നു. ഉമ്മിച്ചി കേള്‍ക്കാതിരിക്കാന്‍ ഞാന്‍ അവന്‍റെ അടുത്ത് ചെന്ന് ചെവിയില്‍ കണ്ണ് പൊട്ടുന്ന രണ്ടു തെറി വിളിച്ചു-അപ്പോള്‍ എനിക്ക് അല്‍പം സമാധാനം കിട്ടി. പിന്നെ ഞങ്ങള്‍ രണ്ടു പേരും ചേര്‍ന്ന് ഓരോന്നുപറഞ്ഞു ചിരിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് വെളിയില്‍ ഒരു ബൈക്ക്‌ വന്നു നില്‍ക്കുന്ന ശബ്ദം കേട്ടു.ഞാന്‍ പുറത്തെക്കിറങ്ങിയപ്പോള്‍  കഴിച്ചു കൊണ്ടിരുന്ന ഭക്ഷണം അവിടെയിട്ട് തിടുക്കത്തില്‍ കൈ കഴുകി അവനും  പുറത്തേക്കിറങ്ങി. മുപ്പത്തടത്തുള്ള അവന്‍റെ കൊച്ചാപ്പാടെ മകന്‍ പുതിയതായി വാങ്ങിയ ബൈക്കുമായി കുളൂസ് കാണിക്കാന്‍ വന്നതാണ്. കണ്ട പാതി കാണാത്ത പാതി "ചോറ് മുഴുവന്‍ തിന്നിട്ടു പോ മോനെ" എന്ന  ഉമ്മാടെ വിളിയും എല്ലാം മറന്നു അവന്‍ ബൈക്കിന്‍റെ താക്കോല്‍ വാങ്ങി വണ്ടി സ്റ്റാര്‍ട്ട് ആക്കി . "എടാ..നിക്കെടാ..ഞാനും വരുന്നു.." ഞാന്‍ പുറകെ ഓടിച്ചെന്നു വിളിച്ചു കൂവിയിട്ടും കേള്‍ക്കാത്ത ഭാവത്തില്‍ അവന്‍ ബൈക്ക്‌ സ്പീഡില്‍ ഓടിച്ചു റോഡിലേക്ക് ഇറങ്ങി. അവനു അല്ലെങ്കിലും ബൈക്ക്‌ എന്ന് വച്ചാല്‍ ഒരുതരം ഭ്രാന്താണ്. എനിക്ക് ശരിക്കും ദേഷ്യം വന്നു. ഞാന്‍ വീണ്ടും മരം മുറിക്കുന്ന സ്ഥലത്തേക്ക് പോയി.

അല്‍പ നേരം കഴിഞ്ഞപ്പോള്‍ കച്ചേരിപ്പടിയിലുള്ള ഇക്ബാല്‍ ആണ് വണ്ടി നിര്‍ത്തി ആ കാര്യം പറഞ്ഞത്‌ - കുന്നുംമ്പുറത്തു വച്ച് ശിംബ - (അങ്ങനെയാണ് അവനെ ഞങ്ങള്‍ വിളിച്ചിരുന്നത്‌) ഓടിച്ചിരുന്ന ബൈക്ക്‌ ഒരു ബസുമായി തട്ടി. ആളുകള്‍ കൂടി അവനെ ആശുപതിയിലേക്ക് കൊണ്ട് പോയത്രേ. കേട്ട പാതി കേള്‍ക്കാത്ത പാതി ഞാനും സിയാദും ഓടി. കുന്നുംപുറത്തെക്ക് രണ്ടു കിലോമീറ്ററോളം ദൂരം ഉണ്ട്. പക്ഷെ ഞങ്ങള്‍ക്ക് അതൊന്നും ചിന്തിക്കാനുള്ള സമയം ഇല്ലായിരുന്നു. അല്‍പ നേരത്തിനുള്ളില്‍ ഞങ്ങള്‍ കുന്നുംപുറത്തെത്തി. ഒരു ഇലക്ട്രിക് പോസ്ടിനോട് ചേര്‍ന്ന് ബൈക്ക്‌ മറിഞ്ഞു കിടപ്പുണ്ട്.

" ഇത് ഓടിച്ചിരുന്ന പയ്യന്‍ എവിടെ ചേട്ടാ" അവിടെ കൂടി നിന്നിരുന്ന ഒരാളോട് ഞാന്‍ ചോദിച്ചു

"ഒരു ഓട്ടോ റിക്ഷയില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയിട്ടുണ്ട്- മെഡിക്കല്‍ ട്രെസ്ടിലേക്ക് ആണെന്ന് തോന്നുന്നു." അയാള്‍ പറഞ്ഞു.

ഞങ്ങള്‍ വീണ്ടും വീട്ടിലേക്കോടി. വേഗം ഡ്രസ്സ് എല്ലാം മാറ്റി ബസില്‍ കയറി ഏറണാകുളം മെഡിക്കല്‍ ട്രെസ്ടിലേക്ക് പോയി. അവിടെ എല്ലയിടത്തും അന്വേഷിച്ചിട്ടും അങ്ങിനെ ഒരാളെ കൊണ്ട് വന്ന കാര്യം ആര്‍ക്കും അറിയില്ല. കൂട്ടുകാരന്‍റെ നിര്‍ദ്ദേശ പ്രകാരം അവന്‍റെ വീട്ടിലേക്ക് ഫോണ്‍ ചെയ്തു. അവന്‍റെ ഉമ്മ ആണ് എടുത്തത്. ഇനി അവര്‍ കാര്യം ഒന്നും അറിഞ്ഞിട്ടില്ലെങ്കില്‍ വെറുതെ പരിഭ്രമിപ്പിക്കേണ്ട എന്ന് കരുതി "അവന്‍റെ ഇക്ക എന്ത്യേ" എന്ന് ചോദിച്ചു. അവര്‍ക്ക് അറിയില്ല എന്ന് പറഞ്ഞപ്പോള്‍ ആ ഉമ്മ ഒന്നും അറിഞ്ഞിട്ടില്ലെന്ന് മനസ്സിലായി. ഒരു കാര്യത്തില്‍ എനിക്ക് ആശ്വാസം തോന്നി. ഒന്നും സംഭവിച്ചു കാണില്ല-ഇല്ലെങ്കില്‍ ഉമ്മ ഇതിനോടകം അറിഞ്ഞേനെ.

"എന്തായാലും ഇവിടെ വരെ വന്നതല്ലേ- നമുക്ക് മെഡിക്കല്‍ സെന്‍ററില്‍ കൂടി ഒന്ന് നോക്കാം. ഇനിയിപ്പോ അയാള്‍ക്ക് തെറ്റിപ്പോയതാണെങ്കിലോ?" കൂട്ടുകാരന്‍ പറഞ്ഞതനുസരിച്ച് ഞങ്ങള്‍ മെഡിക്കല്‍ സെന്‍ററിലേക്ക് ബസ്‌ പിടിച്ചു. ആ യാത്രയില്‍ ഞങ്ങള്‍ ഒരുപാടു തമാശകള്‍ പറഞ്ഞു ചിരിച്ചു തിമിര്‍ത്തു. 



മെഡിക്കല്‍ സെന്‍ററില്‍ എത്തിയപ്പോള്‍ ഉണ്ട് എന്‍റെ നാട്ടിലുള്ള ജനം മുഴുവന്‍ ആശുപത്രി മുറ്റത്തുണ്ട്. സംഗതി ഞങ്ങള്‍ കരുതിയപോലെ അത്ര നിസ്സരമല്ലെന്നു മനസ്സിലായി. അവന്‍റെ ചേട്ടനെ കണ്ടപ്പോള്‍ ഞാന്‍ " എന്ത് പറ്റി ഇക്കാ " എന്ന് ചോദിച്ചു. മറുപടി പറയാതെ അദ്ദേഹം എന്നെ കൈ പിടിച്ചു ആശുപത്രിക്കകത്തേക്ക് കൊണ്ട് പോയി. അദ്ദേഹത്തിന്‍റെ മുഖത്തെ നിര്‍വ്വികാരത കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല. അകത്ത് ഒരു ഇടനാഴിയില്‍ ഒരു സ്ട്രക്ച്ചറില്‍ ഒരു ആളെ പുതപ്പിച്ചു കിടത്തിയിരിക്കുന്നു. അടുത്തെത്തി മുഖത്തെ തുണി മാറ്റിക്കൊണ്ട് " അവന്‍ പോയല്ലോടാ മോനേ' എന്ന്‍ പറഞ്ഞ് അവന്‍റെ ജേഷ്ടന്‍ ഉറക്കെ കരഞ്ഞപ്പോള്‍ ആണ് എനിക്ക് ആ സത്യം മനസ്സിലായത്‌. എന്‍റെ എല്ലാമെല്ലാമായ കൂട്ടുകാരന്‍ മരിച്ചു പോയിരിക്കുന്നു. !

എനിക്ക് ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല. ആരോ പിടിച്ചു കയറ്റിയ ,ഏതോ ഒരു വാഹനത്തില്‍ അവന്‍റെ വീട്ടില്‍ എത്തിക്കുംമ്പോള്‍ വഴിയിലുടനീളം ഞാന്‍ ഒരു ചലനമറ്റ പ്രതിമപോലെ ഇരുന്നു. എന്‍റെ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ വന്നില്ല. എന്‍റെ മനസ്സ് ശൂന്യം ആയിരുന്നു. ആദ്യമായി ജീവിതത്തില്‍ ഒരു മരണം കാണുകയാണ്-അതും ജീവന് തുല്യം സ്നേഹിച്ച സുഹൃത്തിന്‍റെ....!

പിറ്റേന്ന് ഉച്ചക്ക് മുന്‍പ്‌ മയ്യത്ത്‌ കുളിപ്പിച്ച് കബറടക്കുവാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. അവസാനമായി മയ്യത് കാണാന്‍ വേണ്ടി ആരൊക്കെയോ എന്നെ വന്നു നിര്‍ബന്ധിച്ചു വിളിച്ചു-പക്ഷെ ഞാന്‍ പോകാന്‍ കൂട്ടാക്കിയില്ല." അവനെ എനിക്ക് കാണേണ്ട" എന്ന് ഞാന്‍ പുലമ്പിക്കൊണ്ടിരുന്നു. അന്ന് മുതല്‍ കുറെ ദിവസത്തേക്ക് ഒരു തരം നിര്‍വ്വികാരതയായിരുന്നു എന്‍റെ പെരുമാറ്റത്തില്‍ എല്ലാം. വൈകിട്ട് മണിക്കൂറുകളോളം അവന്‍റെ കബറിനടുത്തു പോയിരിക്കും. തന്നെത്താനെ സംസാരിക്കും. എന്നില്‍ വന്ന ഭാവ മാറ്റങ്ങള്‍ എന്‍റെ വീട്ടുകാരെ ഏറെ ഭയപ്പെടുത്തി. ഒരു വേള ഞാന്‍ എന്തെങ്കിലും കടും കൈ ചെയ്തു കളയുമോ എന്ന് പോലും ഭയന്ന് വാപ്പിചിയും, അനിയനും പലപ്പോഴും ഞാന്‍ അറിയാതെ ഒരു നിഴല്‍ പോലെ എന്നെ പിന്തുടര്‍ന്നു.

കാലം എന്നിലും മറവിയുടെ വിത്ത് പാകി കടന്നു പോയി. എന്നാലും നാട്ടില്‍ ഉള്ളപ്പോഴെല്ലാം സമയം കിട്ടുമ്പോള്‍ അവന്‍റെ കബര്‍ സന്ദര്‍ശിക്കാന്‍ ഞാന്‍ സമയം കണ്ടെത്തിയുരുന്നു.എന്നാല്‍ ഇന്ന് ചിലപ്പോള്‍ ആഴ്ചകളോ ,മാസങ്ങളോ തന്നെ അവനെക്കുറിച്ച് ഓര്‍മ്മിക്കാതെ കടന്നു പോകുമ്പോള്‍‍, ജീവിതത്തിന്‍റെ ക്ഷണികതയെ കുറിച്ച് ഓര്‍ത്ത്‌ എനിക്ക് ഭയം തോന്നുന്നു. നമ്മുടെ പ്രയത്നങ്ങള്‍ ഒന്നും നമ്മെ രക്ഷിക്കാന്‍ പര്യാപ്തമല്ല- ദൈവത്തിന്‍റെ കാരുണ്യവും, ദയാവായ്പും അല്ലാതെ. "ഞാന്‍ ഏറ്റവും കരുണാമയനും കാരുണ്യവാരിധിയും ആണ്" എന്ന് എന്‍റെ സൃഷ്ടാവ് അവന്‍റെ ഗ്രന്ഥത്തില്‍ ഇടക്കിടെ ഊന്നിയൂന്നി പറയുന്നതാണ് എന്‍റെ ഏക പ്രതീക്ഷ. ഒരോ മരണവും എന്‍റെ മരണത്തിലെക്കുള്ള ദൂരക്കുറവിനെ കുറിച്ചുള്ള യാഥാര്‍ത്ഥ്യം എന്‍റെ മനസ്സില്‍ ഉത്തേജിപ്പിക്കുമ്പോള്‍ ഭൂമിയില്‍ ബാക്കി വെച്ച് പോയേക്കാവുന്ന ബന്ധങ്ങളെയും,സുഖഭോഗങ്ങളെയും കുറിച്ചോര്‍ത്തു എനിക്ക് നഷ്ടബോധമില്ല. അനശ്വരമായ ഒരു ലോകം ആണ് എന്‍റെ ലക്‌ഷ്യം. അതിലേക്കുള്ള എത്തിച്ചേരല്‍ മാത്രമാണ് എന്‍റെ മാര്‍ഗ്ഗം. അതാണ്‌ ശരിയായ ലക്ഷ്യം.
 

പലവട്ടം © 2010

Blogger Templates by Splashy Templates