Ind disable
 

വെള്ളിമൂങ്ങയുടെ കാവല്‍ക്കാരന്‍

4comments



ഐപാഡില്‍ ഹനീഫ്‌ ചെറുംതാഴം ഇമെയില്‍ വഴി അയച്ചു തന്ന ആ ആഴ്ചയിലെ PDF വനിതയും വായിച്ചു സ്വീകരണമുറിയില്‍ ഇരുക്കുമ്പോഴാണ് പുറത്തു നിന്ന് ഒരു വലിയ ആരവം കേട്ടത്. മുറ്റം കടന്നു റോഡിലെക്കിറങ്ങിയപ്പോള്‍ ആളുകള്‍ കൂട്ടം കൂടി ഓടുന്നു. അവരോടൊപ്പം ഞാനും ഓടി. തൊട്ടടുത്ത ജംഗ്ഷനില്‍ റോഡിലേക്ക് താഴ്ന്നു കിടക്കുന്ന കൂറ്റന്‍ ആല്‍മരത്തിനു ചുറ്റും ആളുകള്‍ കൂട്ടം കൂടി  നില്‍ക്കുന്നു. ചിലര്‍ മരത്തിലേക്ക് ചൂണ്ടി എന്തൊക്കെയോ ആക്രോശിക്കുന്നുമുണ്ട്.

"എന്താ പ്രശ്നം" എന്ന് ഒരാളോട് ചോദിച്ചപ്പോള്‍ അയാള്‍ വിരല്‍ ചൂണ്ടിയ ദിശയിലേക്ക് ഞാനും നോക്കി - മരക്കൊമ്പില്‍ ഒരു വെള്ളിമൂങ്ങ !

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഒരു വെടിശബ്ദം കേട്ടു. വെള്ളിമൂങ്ങ ഇരുന്ന ഇരിപ്പില്‍ നിന്ന് അല്‍പ്പം മേലേക്ക് പറന്നുയര്‍ന്ന ശേഷം തൊട്ടടുത്ത കൊമ്പില്‍ തന്നെ വീണ്ടും ഇരുന്നു. നീണ്ട ബാരലുള്ള ഒരു തോക്കുമായി ഒരു വെടിക്കാരന്‍. ഉടന്‍ തന്നെ ആളുകള്‍ രണ്ടു ചേരിയായി. വെടി വക്കണം എന്ന് ചിലര്‍. വയ്ക്കരുതെന്ന് ചിലര്‍. ഞാന്‍ വെടിവക്കരുതെന്ന പക്ഷക്കാരന്‍ ആയിരുന്നു. എന്നാല്‍ ആളുകളുടെ എതിര്‍പ്പൊന്നും വകവെക്കാതെ വെടിക്കാരന്‍ തോക്ക് ചൂണ്ടി വീണ്ടും ഉന്നം പിടിച്ചു. ഏതൊരു കൊച്ചുകുട്ടിക്കുപോലും വെടിവച്ചിടാന്‍ സാധിക്കുന്നത്ര അടുത്താണ് വെള്ളിമൂങ്ങയുടെ ഇരിപ്പ്. ദൂരം തോക്കിന്‍ കുഴലില്‍ നിന്ന് കഷ്ടിച്ച്‌ ഏതാനും മീറ്റര്‍ മാത്രം. വെടി മുഴങ്ങുന്നതിനു മുന്നോടിയായി ലക്ഷ്യം തെറ്റിക്കാനും, ശബ്ദമുണ്ടാക്കി മൂങ്ങയെ പറത്തിവിടാനും ചിലര്‍ ശ്രമിച്ചതിന്‍റെ ഫലമായി തൊട്ടടുത്ത വെടി വച്ചതും മൂങ്ങ അല്‍പം പറന്നുയര്‍ന്നു വീണ്ടും തൊട്ടടുത്ത്‌ തന്നെ ഇരിപ്പുറപ്പിച്ചതും പെട്ടെന്ന് കഴിഞ്ഞു. ഈ സംഭവം രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ - ഓരോ തവണയും വെടിവയ്പ്പുകാരന്‍റെ അടുത്തേക്ക് തന്നെ പറന്നു വന്നു കൊണ്ടിരുന്നതിനാല്‍ ഇപ്പോള്‍ മൂങ്ങ ഇരിക്കുന്നത് തോക്കിന്‍ കുഴല്‍ മൂങ്ങയുടെ ശരീരത്തില്‍ മുട്ടിക്കാവുന്ന അത്രയും അടുത്തായി.

"വേഗമാകട്ടെ മാഷേ , പോലീസ്‌ ഇപ്പോള്‍ വരും - അതിനു മുന്നേ വെടി വച്ചിട്ടോ" ചിലര്‍ വെടിക്കാരനെ പ്രോല്‍സാഹിപ്പിച്ചു.

"ഇയാള്‍ വെടിവച്ചത് തന്നെ.....ഭയങ്ങര ഉന്നം" മറ്റു ചിലരുടെ വാക്കുകള്‍ അയാളുടെ ആത്മവിശ്വാസം നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു.

അടുത്ത വെടി ശ്രമത്തില്‍ തികച്ചും രസകരമായ ഒരു സംഭവം നടന്നു. ഇത്തവണ ഒരു കാരണവശാലും ലക്ഷ്യം പിഴക്കരുത് എന്നാ ഉദ്ദേശ്യത്തോടെ തോക്കിന്‍ കുഴലിന്‍റെ അറ്റം വെടിവയ്പ്പുകാരന്‍ മൂങ്ങയുടെ നെറ്റിയില്‍ മുട്ടിച്ചു പിടിച്ചു. അയാള്‍ കാഞ്ചി വലിക്കാന്‍ തുടങ്ങവേ എല്ലാവരെയും  അത്ഭുതസ്തബ്ദരാക്കിക്കൊണ്ട് മൂങ്ങ രണ്ടു ചിറകുകളും കൊണ്ട് തോക്കിന്‍കുഴല്‍ തലക്ക് മുകളിക്ക് ഉയര്‍ത്തിപ്പിടിച്ചു. വീണ്ടും ഒരു വെടി കൂടി വെയ്സ്റ്റ്‌ ആയി. ഇതേ തുടര്‍ന്ന് വെടിക്കാരന്‍ മൂങ്ങയുടെ ശരീരത്തില്‍ പലയിടത്തും കുഴല്‍ ചേര്‍ത്ത് പിടിച്ചപ്പോഴും മൂങ്ങ ചിറക് കൊണ്ട് തടുത്തു തോക്കിന്‍ കുഴല്‍ ലക്ഷ്യത്തില്‍ നിന്ന് മാറ്റിപ്പിടിച്ചു കൊണ്ടിരുന്നു. ആളുകള്‍ അത്ഭുതം കൊണ്ട് ആര്‍പ്പ് വിളിച്ചു. ചിലര്‍ വെള്ളിമൂങ്ങക്ക് ജെയ് പോലും വിളിച്ചു. വെടിവയ്പ്പുകാരന്‍റെ മുഖം പരിഭ്രമം കൊണ്ട് ചുവന്നു തുടുത്തു.

"ആ തോക്കിന്‍കുഴല്‍ കൊണ്ട് തല്ലിത്താഴേയിട് മാഷെ" കൂട്ടത്തില്‍ അല്‍പം ബുദ്ധിയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു ചേട്ടന്‍ പറഞ്ഞു.

"വേണ്ട - വെടി വച്ചുതന്നെ ഇവനെ പിടിക്കാമോയെന്ന് ഞാനൊന്ന് നോക്കട്ടെ" വാശിയോടെ വെടിവെപ്പുകാരന്‍ പറഞ്ഞു.

ആളുടെ കളിയാക്കല്‍  അയാള്‍ക്ക് അസഹനീയമായപ്പോള്‍ ഇത്തവണ അയാള്‍ ഒരു ബുദ്ധി കാണിച്ചു. അടുത്ത വെടി മൂങ്ങയുടെ ശരീരത്തെ ലക്‌ഷ്യം വെക്കുന്നതിന്നു പകരം തോക്കിന്‍കുഴല്‍ മൂങ്ങയുടെ നെറ്റിയില്‍ തിരശ്ചീനമായി ചേര്‍ത്ത് പിടിച്ചു കൊണ്ട് ആയാള്‍ ദൂരെക്ക് സമാന്തരമായി ലക്ഷ്യം വച്ച് കാഞ്ചി വലിച്ചു. വെടിയുടെ ആഘാതത്തിലോ, തോക്കിന്‍കുഴലിന്‍റെ വിറയലിലോ, മൂങ്ങ തലചുറ്റി വളരെ സാവധാനം താഴേക്കി താഴേക്ക്‌  വീണു. താഴേക്ക്‌ വീഴുന്ന അപ്പൂപ്പന്‍താടി പിടിച്ചെടുക്കുന്ന ലാഘവത്തോടെ വെടിവപ്പുകാരന്‍ മൂങ്ങയെ പിടിച്ചെടുത്തപ്പോഴെക്കും അകലെ നിന്ന് പോലീസ്‌ വണ്ടിയുടെ സൈറന്‍ കേട്ട് തുടങ്ങി. വെടിക്കാരന്‍ ഒരുകയ്യില്‍ മൂങ്ങയും മറുകയ്യില്‍ തോക്കുമായി ഓടി. കൂടെ ആളുകളും - കൂട്ടത്തില്‍ ഞാനും.

കുറച്ചകലെയായി തന്നെ ഭൂനിരപ്പില്‍ നിന്ന് അല്‍പ്പം താഴെയായി , ആര്‍ക്കും പെട്ടെന്ന് നോട്ടം എത്താത്ത രീതിയിലുള്ള  നീല ഷട്ടറിട്ട രണ്ടു മൂന്നു മുറികള്‍ ഉള്ള കൊച്ചു കെട്ടിടമാണ് വെടിവപ്പുകാരന്‍റെ താവളം. ഒരു റേഷന്‍ കടയുടെ പ്രതീതി ജനിപ്പിക്കുന്ന പോലെ മുന്നിലെ മുറിയില്‍ ഒരു മരത്തിന്‍റെ മേശയും , പണ്ടത്തെ കല്യാണവീടുകളില്‍ വാടകക്കെടുത്തിരുന്ന പോലത്തെ ഒരു നീല കസേരയും. വെടിക്കാരന്‍ മൂങ്ങയും കൊണ്ട് അകത്തെ രണ്ടാമത്തെ മുറിയിലേക്ക് പോയി. ആളുകള്‍ കെട്ടിടത്തിന്‍റെ മുന്നില്‍ കൂട്ടം കൂടി നിന്ന് ഭാവി സംഭവവികാസങ്ങളെ കുറിച്ച് ചര്‍ച്ച തുടങ്ങി. പെട്ടെന്ന് ഉച്ചത്തില്‍ സംസാരിച്ചു കൊണ്ട് ഒരു പോലീസുകാരനും , ഒരു വനിതാ പോലീസും അവിടേക്ക് കടന്നു വന്നു.  ഇനി ചിലപ്പോള്‍ വെള്ളി മൂങ്ങ പെണ്ണായതു കൊണ്ടായിരിക്കും വനിതാ പോലീസ്‌ വന്നതെന്ന് ആരോ അടക്കം പറഞ്ഞു.

"എവിടെടാ അവന്‍ ?" പോലീസുകാരന്‍ അലറി.

"അകത്തേക് പോയിട്ടുണ്ട് സാറെ" ഒരു അഭ്യുടയകാംക്ഷി ഉഷാറോടെ പറഞ്ഞു.

"ഇങ്ങോട്ട് വാടാ മോനെ...ആ സാധനതിനെയും എടുത്തോ" നാലുപാടും നോക്കി ഒരു തമാശച്ചിരിയോടെ പോലീസുകാരന്‍ ഉച്ചത്തില്‍ പറഞ്ഞു കൊണ്ട് മരമേശക്ക് മുകളില്‍ കാലിന്മേല്‍ കാല്‍ കയറ്റി സ്റ്റേഷനില്‍ എസ് ഐ ഇരിക്കുന്നത് പോലെ ഇരിപ്പായി . ഏതാനും നിമിഷങ്ങള്‍ക്കകം നമ്മുടെ കഥാനായകന്‍ ഒരു വിഡ്ഢിച്ചിരിയോടെ കയ്യില്‍ ഏന്തോ ചുരുട്ടി പ്പിടിച്ചു കൊണ്ട് കടന്നു വന്നു. കൊണ്ടുവന്ന "സാധനം" പോലീസുകാരന് കൈമാറിക്കൊണ്ട് ഒരു ടൂത്ത്‌പേസ്റ്റ്‌ പരസ്യത്തില്‍ അഭിനയിക്കാന്‍ വേണ്ടത്ര ആത്മവിശ്വാസം തുളുമ്പുന്ന പുഞ്ചിരിയോടെ അല്‍പം മാറി നില്‍പ്പായി. പോലീസുകാരന്‍ ചുറ്റും കൂടി നിന്ന ജനക്കൂട്ടത്തെ മൈന്‍ഡ്‌ ചെയ്യുകപോലും ചെയ്യാതെ പെണ്‍പോലീസിനെ അടുത്തേക്ക് വിളിച്ചു വെടിക്കാരന്‍ കൊടുത്ത "സാധനം" തുറന്നു നോക്കി .- 42 രൂപയും ഒരു കടലാസുതുണ്ടും ! അവിശ്വസനീയമായ മുഖഭാവത്തോടെ രണ്ടുപേരും പൈസയിലെക്കും , വെടിക്കാരന്‍റെ മുഖത്തേക്കും രണ്ടു മൂന്ന് തവണ മാറിമാറി നോക്കി. വെടിക്കാരന്‍ കാര്യം വിശദമാക്കാനായി മുന്നോട്ട് വന്നു - "സാര്‍ ആ കടലാസോന്നു വായിച്ചു നോക്കണം"

ഒരു അജ്ഞാത നിധിയുടെ  മാപ്പ് തുറക്കുന്ന ജിജ്ഞാസ നിറഞ്ഞ മുഖഭാവത്തോടെ പോലീസുകാരന്‍ കടലാസു തുറന്നു . അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു.

സാറിന് - 22 രൂപ

മാഡത്തിന് - 20 രൂപ

"ഇതെന്തുവാടെ കൂവേ ?" എഴുന്നേറ്റു ചെന്ന് വെടിക്കാരന്‍റെ മുഖത്തോട് മുഖം നിന്ന് കൊണ്ട് പോലീസുകാരന്‍ ചോദിച്ചു.

"സാറിന് രണ്ടുരൂപ കൂടുതല്‍ വെച്ചിട്ടുണ്ട്"

ആളുകള്‍ പോലീസുകാര്‍ ആണ് എന്ന പരിഗണന പോലും കൊടുക്കാതെ ഈ സംഭവവികാസങ്ങളെല്ലാം  കണ്ടന്തം വിട്ട് ഉച്ചത്തില്‍ ചിരിക്കാന്‍ തുടങ്ങി. നിന്ന നില്‍പ്പില്‍ താഴേക്ക്‌ പോകുന്ന പോലെ അവിശ്വസനീയ ഭാവത്തോടെ പോലീസുകാരന്‍ അല്‍പ്പസമയം നിന്നു. പിന്നെ വെടിക്കാരന്‍റെ ഷര്‍ട്ടിന്‍റെ കോളറിനു കുത്തിപ്പിടിച്ച് അലറി "എടുത്തോണ്ട് വാടാ കഴുവേറി ആ സാധനത്തിനെ"

മൂന്നു പേരും കൂടി അകത്തേക്ക് പോയി. പോലീസുകാരന്‍ കയ്യില്‍ വെളിമൂങ്ങയുമായി തിരിച്ചു വരുമ്പോള്‍ വെടിക്കാരന്‍റെ കഴുത്ത് ഭദ്രമായി വനിതാ പോലീസിന് കൈമാറിയിരുന്നു.

"ഇനി ഇതിനെ ആരെങ്കിലും പറത്തി വിടണം" പോലീസുകാരന്‍റെ വിചിത്രമായ ന്യായവിധി.

ആരും അനങ്ങിയില്ല ‍- എല്ലാവരും സ്തബ്ദരായി നില്‍ക്കുന്നു.

"ആരുമില്ലേ ? ഇത്രയും പേര്‍ ഉണ്ടായിട്ടും?"

പെട്ടെന്ന് ഞാന്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുന്നോട്ടു ചെന്നു.

"ങ്ങും" പോലീസുകാരന്‍ എന്നെ അടിമുടി ഒന്ന് നോക്കി ഒന്നിരുത്തി മൂളി.

"നീ ഇവന്‍റെ ആള്‍ അല്ലല്ലോ അല്ലെ?" എന്നിട്ട് കടുപ്പിച്ച് എന്നോടൊരു ചോദ്യം. ദൈവമേ , പണി പാളിയോ - ഞാന്‍ മനസ്സില്‍ വിചാരിച്ചു. പേടിച്ചു മൂത്രമോഴിച്ചു പോകുമോ എന്നുപോലും ഭയന്നു. കാരണം വന്യജീവി സരക്ഷണനിയമം - പോരാത്തതിന് വെള്ളിമൂങ്ങ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം ഇനത്തില്‍ പെട്ടതും - പിടിച്ചാല്‍ ജാമ്യം പോലും കിട്ടാതെ അകത്തു കിടന്നു ജീവിതത്തിന്‍റെ നല്ലൊരു പങ്ക് ഉണ്ട തിന്നേണ്ടി വരും.

പക്ഷെ എന്‍റെ പേടി അസ്ഥാനത്താക്കിക്കൊണ്ട് പോലീസുകാരന്‍ മൂങ്ങയെ എന്‍റെ കയ്യില്‍ തന്നു. ചെറുതായി ആര്‍പ്പുവിളിച്ചു കൊണ്ട് ആളുകള്‍ അത്ഭുതവസ്തുക്കളെയെന്നോണം എന്നെയും കയ്യിലിരിക്കുന്ന മൂങ്ങയേയും മാറിമാറി നോക്കി. ചിലര്‍ മൊബൈല്‍ ക്യാമറ കൈയിലെടുത്തു സിനിമാ പിടുത്തം നടത്തുന്നുണ്ട്. ഞാന്‍ ആ ജീവിയുടെ മുഖത്തേക്ക് നോക്കി. തനിക്ക് ചുറ്റും നടക്കുന്ന സംഭവങ്ങള്‍ ഒന്നും അറിയുന്നില്ലെന്ന ഭാവം . മെല്ലെ ഞാന്‍ റോഡിലേക്ക് നടന്നു -  പിന്നാലെ കൈവിലങ്ങണിഞ്ഞ വെടിവെപ്പുകാരനും അയാള്‍ക്കിടവും വലവുമായി പോലീസുകാരും - അതിനു പിന്നാലെ ആരവം മുഴക്കിക്കൊണ്ട് ആള്‍ക്കൂട്ടവും. അല്‍പ്പം മരങ്ങളും, തണലും ഉള്ള ഒരിടത്തെത്തിയപ്പോള്‍ ഞാന്‍ അതിനെ മെല്ലെ മുകളിക്കെറിഞ്ഞു. ചിറകടിച്ചു പറന്ന്‍ വെള്ളിമൂങ്ങ അടുത്തുള്ള മരക്കൊമ്പില്‍ ഇരിപ്പുറപ്പിച്ചു.

"രാത്രി ആകുമ്പോള്‍ അത് പറന്നു പോയ്ക്കോളും - അതു വരെ അതിന്‍റെ കാവല്‍ നിനക്ക്." പോലീസുകാരന്‍ പറഞ്ഞു.

വെടിക്കാരന്‍റെ കഴുത്തിന്‌ പിടിച്ചു തള്ളി ജീപ്പില്‍ കയറ്റിക്കൊണ്ട് അവര്‍ ഓടിച്ചു പോയി. ആളുകള്‍ ചുറ്റി വളഞ്ഞു നില്‍പ്പുതുടര്‍ന്നു.  ഞാന്‍ വാച്ചിലേക്ക് നോക്കി - സമയം വൈകിട്ട് നാല് മുപ്പത്. സാവധാനം ജനക്കൂട്ടം ഓരോരുത്തരായി പിരിഞ്ഞു പോയ്‌ത്തുടങ്ങി.  . അകലേക്ക്‌ ദൃഷ്ടികള്‍ ഊന്നി ധ്യാനനിരതനായ പോലെ ഇരിക്കുന്ന മൂങ്ങ. ഞാന്‍ അതിനെത്തന്നെ നോക്കിക്കൊണ്ട് സന്ധ്യയാവുന്നതും നോക്കി  മരത്തണലില്‍ കാത്തിരുന്നു.

ഒരു ഫേസ് ബുക്ക്‌ സ്വപ്നാടനം

5comments


ഇരു വശത്തും വ്യാപിച്ചു കിടക്കുന്ന ഫാം വില്ലകള്‍ പകുത്തു മാറ്റിക്കൊണ്ട് നീണ്ടു നിവര്‍ന്നു പോകുന്ന വിശാലമായ പാത.  അടുത്ത് കൃഷി തുടങ്ങിയവരുടെ കൊച്ചു ഫാമുകളും, കാലാകാലങ്ങളായി ഇവിടെത്തന്നെ സ്ഥിരതാമസമാക്കിയവരുടെ വലിയ വലിയ ഫാമുകളും ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്നു. ഇന്നലെ കുഴിച്ചു വച്ച ഒരു ആപ്പിള്‍ മരത്തിന്‍റെ ചുവടു കിളച്ചു കൊണ്ടിരിക്കുന്ന ബുശ്രത അക്ബര്‍. തൊട്ടപ്പുറത്ത് തന്‍റെ ഫാമില്‍ പശുക്കള്‍ക്ക് പിണ്ണാക്ക് കലക്കി കൊടുക്കുകയാണ് സഫീര ഹാരിസ്‌. അറ്റം കാണാനാവാത്ത ഫാമില്‍ പകലന്തിയോളം പണിയെടുക്കുന്ന രണ്ടിത്തമാരും എന്നെ കൈവീശിക്കാണിച്ചതല്ലാതെ ചായ കുടിക്കാന്‍ വീട്ടിലേക്കു ക്ഷണിച്ചില്ല. എനിക്കാണെങ്കില്‍ വിശന്നിട്ടു വയ്യ. അങ്ങനെ ഫാം വില്ലകള്‍ പിന്നിട്ടു നേരെ നടക്കവേ വഴിയോരത്ത് കണ്ട കൂറ്റന്‍ മരച്ചുവട്ടില്‍ രണ്ടു പേര്‍  എന്തോ കൂട്ടിയിട്ട് കത്തിക്കുന്നു. അടുത്തെത്തിയപ്പോള്‍ ആളുകളെ മനസ്സിലായി - സിറാജ് കുഞ്ഞിബാവയും, അരുണ്‍ ചുള്ളിക്കലും . 

അടുപ്പില്‍ കുറെ ചുള്ളിക്കമ്പുകളും , കടലാസുകളും

"എന്താ സിരാജിക്കാ, അരുണ്‍ - നട്ടുച്ചക്ക് തീ കായുകയാണോ? "

രണ്ടുപേരും തലയുയര്‍ത്തി നോക്കി . 

"ആ...ഷിബുവോ..നീ എങ്ങോട്ടാടാ......ഞാന്‍ ആ പഴേ സൗദി അറേബ്യന്‍ കാണ്ഡം ഒക്കെ കത്തിച്ചു കളയുവാരുന്നു, പുതിയത് എഴുതിയപ്പോള്‍ പഴയതൊന്നും വെക്കാന്‍ അലമാരയില്‍ സ്ഥലമില്ല. അപ്പൊ അരുണ്‍ കുറച്ച് ചുള്ളിക്കമ്പ് തന്നു സഹായിച്ചു"

"ഞാന്‍ വെറുതെ നടക്കാന്‍ ഇറങ്ങിയതാ ഇക്കാ..."


"എന്താ അരുണേ , പുതിയ സീരിയല്‍ പിടുത്തം ഒക്കെ ഏതു വരെ ആയി ?,എന്നാ ശരി, ഞാന്‍ പോട്ടെ....ഇക്കാ, അരുണ്‍...."

രണ്ടു പേരോടും കുശലാന്വേഷണത്തോടെ യാത്ര പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു. 

അല്‍പം നടന്നപ്പോള്‍ വഴിയരികില്‍ ഇരുന്നു കപ്പലണ്ടിക്കച്ചവടം ചെയ്യുന്ന സ്ത്രീയേ നല്ല മുഖപരിചയം തോന്നി - ഓ - മേരി ലില്ലി. ഒന്ന് മന്ദഹസിച്ചു നോക്കിയെങ്കിലും മേരി ചേച്ചിയുടെ മുഖത്തെ ഗൌരവത്തിനു യാതൊരു കുറവും ഇല്ല. ഇവര്‍ക്കീ വാര്‍ത്തകളുടെ തലക്കെട്ടൊക്കെ കിട്ടുന്നതെവിടന്നാണെന്ന് ഇപ്പൊ മനസ്സിലായി - അല്‍പം കുശുംബോടെ കപ്പലണ്ടി പൊതിയാന്‍ കീറി വച്ചിരിക്കുന്ന പത്രക്കടലാസ് കഷണങ്ങളിലേക്ക് നോക്കി മനസ്സില്‍ പറഞ്ഞു കൊണ്ട് ഞാന്‍ നടത്തം തുടര്‍ന്നു.

കുറച്ച് മുന്നോട്ട് നടന്നപ്പോള്‍ പുരാതനമായ ഒരു തറവാട് കണ്ടു. വീടിന്‍റെ മുന്നില്‍ പഴയ ഒരു ചാരുകസേരയില്‍ സഫീര്‍ ഗുരു നീണ്ടു നിവര്‍ന്നു കിടക്കുന്നു. മുറുക്കാന്‍ തുപ്പി നിറച്ച പഴയൊരു ഒട്ടു കോളാമ്പി തൊട്ടടുതിരിപ്പുണ്ട്. അടുത്തതായി ഫേസ് ബുക്കില്‍  പോസ്റ്റ്‌ ചെയ്യേണ്ട നുണ കിടന്നാലോചിക്കുകയായിരിക്കും - ഞാന്‍ മനസ്സിലോര്‍ത്തു. മുന്നോട്ടു നടക്കാന്‍ തുടങ്ങവേ ആരോ പിന്നില്‍ നിന്ന് കൈതട്ടി വിളിച്ചു. തിരിഞ്ഞു നോക്കിയപ്പോള്‍ നാല് കൊച്ചു പെണ്‍കുട്ടികള്‍. 

"ആരാ നിങ്ങള്‍ ? എന്നെ അറിയുമോ?" ഞാന്‍ അവരുടെ അടുക്കലേക്ക് ചെന്നുകൊണ്ട് ചോദിച്ചു.

"എന്‍റെ ചേട്ടാ ഞങ്ങളെ മനസ്സിലായില്ലേ ? ഞാന്‍ ജാന്‍സി ദേവസ്യ"

"ഞാന്‍ മായ രഘുനാഥ്"

"ഞാന്‍ ദിവ്യ ശങ്കര്‍"

"ഞാന്‍ കാര്‍ത്തിക വര്‍മ്മ"

നാലുപേരും മഴപെയ്തോഴിയുന്നപോലെ പറഞ്ഞു. ഓ...ഓ.....നിങ്ങള്‍ ആയിരുന്നോ.......കണ്ടതില്‍ സന്തോഷം. കൂട്ടത്തില്‍ കുറുമ്പി ദിവ്യയുടെ കൈയില്‍ ഇരിക്കുന്ന വാള്‍ കണ്ടപ്പോള്‍ കൂടുതല്‍ കുശലം ചോദിക്കാന്‍ നില്‍ക്കുന്നത് അത്ര പന്തിയല്ലെന്നു മനസ്സിലായി.

"എന്നാ മക്കള്‍ കളിച്ചോട്ടോ...ചേട്ടന്‍ നടക്കട്ടെ" അവരോടു യാത്ര പറഞ്ഞു കൊണ്ട് മുന്നോട്ടു നടന്നു.

അല്‍പം കൂടി നടന്നപ്പോള്‍ ഷൈന്‍ കൊച്ചെത്തിന്‍റെ സോഫ്റ്റ്‌വെയര്‍കടക്ക് ശേഷം പാതയുടെ ഇരുവശത്തും രണ്ടു പൊളിഞ്ഞ കൊച്ചു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടു. ഒരെണ്ണത്തിന്‍റെ മുന്നില്‍ ഗതകാലസ്മരണകള്‍ അയവിറക്കുന്നമട്ടില്‍ കാലും നീട്ടി എന്തോ ചവച്ചു കൊണ്ടിരിക്കുന്ന മെലിഞ്ഞു നീണ്ട ക്ഷീണിതനായ ഒരു യുവാവ്. 

"നീ ഇക്ബാല്‍കാഞ്ഞിരമുക്കല്ലേ ?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു.

"ഹല്ലാ- ഇതാര് ശിഹാബിക്കയോ? എന്തൊക്കെ ഉണ്ട് വിശേഷങ്ങള്‍?" നേര്‍ത്ത ശബ്ദത്തില്‍ ഇക്കുവിന്‍റെ ചോദ്യം.

പൊളിഞ്ഞു കിടക്കുന്ന രണ്ടു കെട്ടിടങ്ങളുടെയും മുന്നില്‍ ഇപ്പോള്‍ വിട്ടു താഴെ വീഴും എന്ന പോലെ തൂങ്ങിക്കിടക്കുന്ന രണ്ടു ബോഡുകള്‍ കാണാം. ചങ്ങാതിക്കൂട്ടം , സ്നേഹതീരം......

"എന്നാ ഇക്കു , ഞാന്‍ അങ്ങോട്ട്‌....റഷീദിന് സുഖമാല്ലെടാ? എന്‍റെ അന്വേഷണം പറഞ്ഞേക്കണേ" ഇക്കുവിനെ വിട്ടു വീണ്ടും മുന്നോട്ട്. സൂര്യന്‍ തലയ്ക്കു മുകളില്‍ നിന്ന് കടലിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞു. ഇത് വരെ താന്‍ തപ്പി നടക്കുന്ന സാധനം - ഒരു ഹോട്ടലോ, ചായ്യക്കടയോ - കണ്ടില്ല ........രാവിലെ മുതല്‍ തുടങ്ങിയ നടത്തം ആണ്. വിശപ്പും ദാഹവും കലശലായുണ്ട്. പെട്ടെന്ന് തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ ഒരു ബോര്‍ഡ്‌ കണ്ടു - ഹോട്ടല്‍ ആര്യാസ്‌ വെജിറ്റേറിയന്‍ റെസ്റ്റോറന്‍റ്. ഒരു ആനയെ തിന്നാന്‍ ഉള്ള വിശപ്പുണ്ട് - ഇത് കൊണ്ട് എന്താവാന്‍ ? എന്നാലും വെജിറ്റേറിയന്‍ എങ്കില്‍ വെജിറ്റേറിയന്‍. അകത്തേക്ക് നടന്നു. കൌണ്ടറില്‍ ഇരിക്കുന്ന തടിയനെ പെട്ടെന്ന് മനസ്സിലായി. ലാല ദുജ. ഇവന്‍ കോഴി തീറ്റ ഒക്കെ നിര്‍ത്തി വെജിറ്റേറിയന്‍ ആയോ....ഹോ....എന്തോരല്ഭുതം...!!


"മഹ്മൂടിക്ക , ആള്.." പുറത്തേക്ക് വരാന്‍ മടിക്കുന്ന പതുങ്ങിയ പരപരശബ്ദത്തില്‍ രിസ്പഷനില്‍ നിന്നുള്ള അറിയിപ്പ്‌.

അകത്ത് മൂന്നുനാല് മേശകള്‍. മേശ തുടക്കാനും ഓര്‍ഡര്‍ എടുക്കാനും തോളില്‍ ഒരു മുഷിഞ്ഞ തോര്‍ത്തുമായി മഹ്മൂദ്‌ ടീവീ വന്നു മുന്നില്‍ നിന്നു. 

"എന്ത് വേണം?"

"എന്തുണ്ട് കഴിക്കാന്‍? ഒരു മറുചോദ്യം ചോദിച്ചു. അത് മൂപ്പര്‍ക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്ന് മുഖം കണ്ടപ്പോള്‍ മനസ്സിലായി.

"സര്‍ദാരെ - ദേ ഇവിടെ ഭക്ഷണം കഴിക്കാന്‍ ഒരു വിശിഷ്ടവ്യക്തി വന്നിരിക്കുന്നു. എന്തൊക്കെ ഉണ്ടെന്നു ഒന്ന് വന്നു പറഞ്ഞു കൊടുക്ക്‌. " എന്ന് പറഞ്ഞു കൊണ്ട് മഹ്മൂദ്‌ ഇക്ക അകത്തേക്ക് നടന്നു പോയി. വരുന്നത് അബ്ദുള്ള സര്‍ദാര്‍ ആയിരിക്കുമോ ദൈവമേ?

പ്രതീക്ഷിച്ച പോലെ സര്‍ദാര്‍ജി നടന്നു വരുന്നു. കയ്യില്‍ ഒരു ചട്ടുകം, തോളില്‍ തോര്‍ത്ത്. 

"ചായ, കാപ്പി, മസാല്‍ദോശ,പഴംപൊരി, ബോണ്ട........" അവിടെയുള്ളതും ഇല്ലാത്തതുമായ സര്‍വ്വമാന ഐറ്റംസിന്റെയും ലിസ്റ്റ് പ്രവഹിച്ചു തുടങ്ങി. അത് പറയുമ്പോഴും മുഖത്ത് മായാതെ നില്‍ക്കുന്ന പ്രണയനൈരാശ്യം.

"മതി മതി....ഒരു ചായ, ഒരു മസാല ദോശ" വേഗം ഓര്‍ഡര്‍ ചെയ്തു. 


സര്‍ദാര്‍ജിയുടെ ഭക്ഷണം കൊള്ളാം - ഭക്ഷണം കഴിച്ചു പുറത്തിറങ്ങുമ്പോള്‍ സമയം ഏകദേശം 3 മണി.


തൊട്ടടുത്ത്‌ ഒറ്റ മുറിയുള്ള ഒരു പള്ളിക്കൂടം. അവിടെ പ്രായമായ ചെട്ടന്മാര്‍ക്കും, ചെച്ചിമാര്‍ക്കും ക്ലാസ്‌ എടുക്കുന്ന ശ്രീലക്ഷ്മി സുരേഷ്. ഇവിടെ എന്ത് സംഭവിച്ചാലും തനിക്കൊന്നുമില്ല എന്ന മട്ടില്‍ നാസ് എ നാസ് ഒരു മൂലക്കിരുന്ന്‍ ഉറങ്ങുന്നു. ടീച്ചര്‍ അങ്ങോട്ട് തിരിയുമ്പോള്‍ പരസ്പരം തോണ്ടിയും, പിച്ചിയും ,പല്ലിളിച്ചും കളിക്കുന്ന രാസ്ലയും , സൌദയും. ഗൌരവത്തോടെ ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്ന ഹാഷിം കൊല്ലം. ഉയരം അല്‍പം കൂടുതലാണെങ്കിലും വളരെ അടുത്ത കൂട്ടുകാര്‍ ആയതിനാല്‍ മുന്‍ബഞ്ചില്‍ ഇരിക്കുന്ന ഉയരം കുറഞ്ഞ ഫവാസിനോട് ഒട്ടിച്ചേര്‍ന്നു തന്നെ ഫതാഹും ഉണ്ട്. ആകെ കൂടി ഒരു ബഹളമയമായ അന്തരീക്ഷം.


സ്കൂള്‍ കെട്ടിടത്തോട് ചേര്‍ന്ന് മതിലില്‍ ചാരി മുഷിഞ്ഞ വേഷത്തില്‍ ഹനീഫ്‌ ചേറുംതാഴം "സൗഹൃദം തകര്‍ത്തു...ഞാന്‍ തകര്‍ന്നു ...." എന്നൊക്കെ പിച്ചും പേയും പറയുന്നു. ഇയാളുടെ അസുഖത്തിന് ഒരു കുറവും ഇല്ലേ ? ഓര്‍ത്തപ്പോള്‍ ചെറിയ സങ്കടം തോന്നി. തൊട്ടടുത്ത്‌ ഒരു മുറുക്കാന്‍ കട. ഒരു സിഗരറ്റ്‌ വാങ്ങാം എന്ന് കരുതി കടയിലേക്ക് കയറി. കടക്കാരന്‍ ശംസ് വിളക്കേരി ഒരു കൊച്ചു പയ്യനുമായി നല്ല വാക്കുതര്‍ക്കം നടക്കുന്നു. ചെറിയ വായില്‍ വായില്‍ കൊള്ളാത്ത വലിയ വര്‍ത്തമാനം പറയുന്ന പയ്യന്‍ സമീര്‍ ബാബു ആണ്. "ചെറിയ" എന്തോ പുസ്തകം നേരത്തെ വാങ്ങിക്കൊണ്ടു പോയത് കൊള്ളില്ല എന്നും പറഞ്ഞു സമീര്‍ ബാബു ഒച്ചവക്കുന്നു. "ബാക്കി ഇക്കണ്ട ആളുകള്‍ക്കൊക്കെ ഇഷ്ടപ്പെട്ടല്ലോ ? പിന്നെ നിനക്ക് മാത്രം എന്താ പ്രത്യേകത " എന്ന് പറഞ്ഞു ശംസിക്ക. എന്തായാലും ഈ തര്‍ക്കം ഈ അടുത്ത കാലത്തൊന്നും അവസാനിക്കില്ലെന്നും തനിക്ക് സിഗരറ്റ് കിട്ടില്ലെന്നും മനസ്സിലാക്കി ഞാന്‍ സമയം കളയാതെ അവിടെ നിന്ന് ഇറങ്ങി നടന്നു. 


റോഡരുകില്‍ ഒരു ചെറിയ ആള്‍ക്കൂട്ടം . ആളുകളെ വകഞ്ഞു മാറ്റി നോക്കി. തോളില്‍ ഒരു പാമ്പുമായി അനൂപ്‌ കൃഷ്ണന്‍. തൊട്ടടുത്ത്‌ തന്നെ നമ്മുടെ യേശുദാസ്‌ എം ജോസഫ്‌ വലിയ ഒരു "പാമ്പായി" കിടക്കുന്നും ഉണ്ട്. എന്നെ കണ്ടപ്പോള്‍ അനൂപ്‌ കണ്ണിറുക്കി കാണിച്ചു. തന്നെ നാറ്റിക്കല്ലേ എന്നാണ് അതിന്‍റെ സൂചന. അവിടെ കൂടുതല്‍ നില്‍ക്കാന്‍ നേരമില്ല. പാമ്പ് കളി നടക്കുന്നതിന്‍റെ തൊട്ടടുത്തായി ഒരു സിമന്‍റ് ബഞ്ചില്‍ അംബിക രാജഗോപാല്‍, മിനി സേതു , സോഫി കെ.മഗള്‍ എന്നീ പെണ്ണുങ്ങള്‍ ഇരുന്ന് പരദൂഷണം പറയുന്നു. ഞാന്‍ പരിചയ ഭാവത്തില്‍ കൈപൊക്കി കാണിച്ചിട്ടും ആരും മൈന്‍ഡ്‌ ചെയ്യാത്തതിനാല്‍ ഞാന്‍ ചുറ്റും നോക്കി ആരും കണ്ടില്ലെന്നു ഉറപ്പു വരുത്തി നടത്തത്തിന് വേഗത കൂട്ടി. എതിരെ ഒരു ബൈക്കില്‍ പുതിയതായി കല്യാണം കഴിഞ്ഞ ഒരു നവവരനും, വധുവും കടന്നു പോയി. നെറ്റിയില്‍ ചന്ദനക്കുറി അണിഞ്ഞ പയ്യന്‍ നമ്മുടെ പ്രമോദ്‌ കടവില്‍ പുഷ്കരന്‍ ആണെന്ന് പെട്ടെന്ന് മനസ്സിലായില്ല. തമാശക്കാനണെങ്കിലും കല്യാണം കഴിഞ്ഞാല്‍ ദൈവവിശ്വാസി ആകും എന്ന് നജുമുല്‍ ലഹര്‍ കളിയാക്കിയത് ശരിയായിരിക്കുന്നു. എനിക്ക് ചിരി വന്നു.


തൊട്ടടുത്ത പള്ളിയില്‍ നിന്ന് അസര്‍ നമസ്കാരം കഴിഞ്ഞ് ഇറങ്ങി വരുന്ന ഉമര്‍ ഗുരുവും, ഹംസ കാഞ്ഞിരപ്പുള്ളിയും ഒരു ഇളിഭ്യതയോടെ ഉള്ള ചിരി പാസ്സാക്കി ക്കൊണ്ട് കടന്നു പോയി. നാരികള്‍ നാരികള്‍ എന്ന ആല്‍ബം പിടിക്കുന്ന അബ്ദുല്‍ രസ്സാക് കളത്തില്‍ ഉമ്മര്‍കുട്ടി മൂപ്പരുടെ പിന്നാലെ നടക്കുന്നുണ്ട്. പുതിയതായി പെണ്ണുങ്ങളെ കുറിച്ച് എന്തെങ്കിലും കണ്ടുപിടുത്തം നടത്താന്‍ അനുഭവസ്തന്‍ ആയ ഉമ്മര്‍ക്കാടെ കൂടെ കൂടിയിരിക്കുകയാവും. ലിഗേഷും, അഞ്ജുവും കൈകോര്‍ത്തു പിടിച്ച് എതിരെ നടന്നു പോയി. സംസാരം അന്ജുവിനോടാണെങ്കിലും വഴിയെ നടന്നു പോകുന്ന പെണ്‍പിള്ളേരുടെ വായില്‍ ആണ് ലിഗേഷിന്റെ നോട്ടം. 


നടന്നു നടന്നു അവസാനം ഞാന്‍ ലക്ഷ്യസ്ഥാനത്തെത്തി. കണ്ടുമറന്ന മുഖങ്ങള്‍ ഓരോന്നായി മുന്നിലൂടെ വീണ്ടും കടന്നു പോയി. അവ സ്വപ്ന ലോകത്തു നിന്ന് എന്നെ കുലുക്കിവിളിക്കുന്നു.


"പതിനൊന്നു മണിയായി, ഇനീം എണീറ്റു പോയില്ലെങ്കില്‍ ഞാന്‍ തലവഴി വെള്ളം കോരി ഒഴിക്കും.പാതിരാ വരെ കമ്പ്യൂട്ടറിന് മുന്നില്‍ ഇരുന്നോളും..."


ഈ ശബ്ദം വളരെ സുപരിചിതമാണല്ലോ. ഹോ - അക്കുവിന്‍റെ ശബ്ദം ! പെട്ടെന്ന് ഞെട്ടിയുണര്‍ന്നു. വെള്ളിയാഴ്ച ആണെന്നും, വീട്ടില്‍ കിടന്നു ഉറങ്ങുകയാണെന്നും , പള്ളിയില്‍ ജുംആ ബാങ്ക് വിളിച്ചു എന്നും ഉള്ള സത്യങ്ങള്‍ പെട്ടെന്ന് തന്നെ മനസ്സിലായി. കൂടുതല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകും മുന്നേ തോര്‍ത്തും എടുത്ത് കുളിമുറിയിലേക്ക് നടന്നു.
 

പലവട്ടം © 2010

Blogger Templates by Splashy Templates