Ind disable
 

ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ - 2



ഹിന്ദിയില്‍ ഏറെ വിജയം വരിച്ച ,  കാജോളും , ഷാരൂഖ്‌ ഖാനും നായികാ-നായകന്മാരായി  അഭിനയിച്ച ,  ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ബ്ലോക്ക്‌ ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ മലയാള സിനിമയിലെ പുത്തന്‍ താരോദയം സന്തോഷ്‌ പണ്ഡിറ്റ്‌ അഭിനയിക്കുന്നു. ദില്‍വാലെ ദുല്‍ഹനിയാ ലേ ജായേംഗെ-2 എന്ന് നാമകരണം ചെയ്തിട്ടുള്ള ഈ ചിത്രത്തില്‍ അഭിനയിക്കാനായി ആദ്യം പരിഗണിച്ചിരുന്നത് സാക്ഷാല്‍ ഷാരൂഖ്‌ ഖാനെത്തന്നെയായിരുന്നു. എന്നാല്‍ സമീപകാലത്ത് ഇന്ത്യന്‍ സിനിമയില്‍ മാത്രമല്ല , ലോക സിനിമയില്‍ തന്നെ ഒരു വെള്ളിടി പോലെ കടന്നു വന്ന സന്തോഷ്‌ പണ്ഡിറ്റ്‌ തന്നെ നായകനാവണം എന്ന് നിര്‍മ്മാതാവ് വാശി പിടിച്ചതിനെ തുടര്‍ന്ന് സംവിധായകന്‍ വഴങ്ങുകയായിരുന്നു. മലയാളത്തിലെ പോലെ സംവിധാനം മുതല്‍ വാള്‍ പോസ്റ്റര്‍ ഒട്ടിക്കല്‍ വരെ ചെയ്യാന്‍ സമ്മതിക്കില്ല - വെറും അഭിനയം മാത്രം മതി എന്ന കരാറില്‍ ആണ് സംവിധായകന്‍ ഇതിനു സമ്മതിച്ചത്.

ആദ്യം ഐശ്വര്യാ റായ്‌ ആണ് ഈ ചിത്രത്തില്‍ സന്തോഷ്‌പണ്ഡിറ്റിന്‍റെ നായികയായി അഭിനയിച്ചു കൊണ്ടിരുന്നത്. എന്നാല്‍ ഒരു ഗാന ചിത്രീകരണത്തിനിടെ ചുംബന രംഗത്ത്‌ അഭിനയിക്കുമ്പോള്‍ സന്തോഷ്‌ പണ്ഡിറ്റിന്‍റെ തുറന്നു പിടിച്ച വായിലേക്ക് സാധാരണ പോലെ പാഞ്ഞടുത്ത ഐശ്വര്യയുടെ മുഖത്ത് പണ്ഡിറ്റിന്‍റെ പല്ല് കൊണ്ട് പതിനാറ് തുന്നിക്കെട്ട് നടത്തേണ്ടി വന്നു. ഇതേത്തുടര്‍ന്ന് ഐശ്വര്യ തുടര്‍ന്നഭിനയിക്കുന്നത് അഭിഷേക്‌ ബച്ചന്‍ വിലക്കി. അങ്ങിനെയാണ് ആദ്യ ഭാഗത്ത്‌ അഭിനയിച്ച കജോളിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചത്. അഭിനയിക്കുമ്പോള്‍ വായ തുറക്കരുത് എന്ന കരാറില്‍ ആണ് അജയ്‌ ദേവ്ഗന്‍ കജോളിനെ അഭിനയിക്കാന്‍ വിട്ടിരിക്കുന്നത് എന്ന് ഫിലിം ഫെയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വായ പൂട്ടി വച്ച് അഭിനയിക്കല്‍ താന്നെ സംബന്ധിച്ച് ഒരു വലിയ വെല്ലുവിളി ആയിരുന്നു എന്നും , എന്നാല്‍ ആ വെല്ലുവിളി നെഞ്ചു വിരിച്ച് സ്വീകരിക്കുകയായിരുന്നു എന്നുമാണ് സന്തോഷ്‌ പണ്ഡിറ്റ്‌ ഇതേക്കുറിച്ച് അഭിപ്രായപ്പെട്ടത്. തന്‍റെ വിജയത്തിന് പിന്നിലെ ഘടകം തന്‍റെ പല്ലുകള്‍ ആണ് എന്ന മിഥ്യാധാരണ തിരുത്തേണ്ടത് തന്‍റെ കൂടി ആവശ്യമായതിനാലാണ് ഇത്തരമൊരു സാഹസത്തിന് മുതിര്‍ന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അങ്ങനെ കഷ്ടപ്പെട്ട് അദ്ദേഹം അഭിനയിച്ച ഒരു രംഗമാണ് ഇതോടൊപ്പമുള്ള ചിത്രത്തില്‍ കാണുന്നത്. പണ്ട് മുതലേ വീട്ടില്‍ ഇംഗ്ലിഷും,ഹിന്ദിയും ഉപയോഗിക്കുന്നത് ഈ ചിത്രത്തിലെ അഭിനയത്തിന് തന്നെ ഏറെ സഹായിച്ചെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ ,ഐശ്വര്യാ റായ്‌ക്ക് ഇടക്ക് വച്ച് തന്‍റെ ചിത്രത്തില്‍ നിന്നും പിന്മാറേണ്ടി വന്നത് ഏറെ ദുഃഖകരമായി എന്നും, ഇത് അവരുടെ കരിയറില്‍ ഒരു കറുത്ത അടയാളം ആയെക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ചിത്രത്തില്‍ വീണ്ടും അഭിനയിക്കണം എന്ന് വാശി പിടിച്ച് ഐശ്വര്യാ അഭിഷേകുമായി തെറ്റിപ്പിരിയുന്നതിന്‍റെ വക്ക് വരെയെത്തി എന്നും സന്തോഷ്ജി പറഞ്ഞു.

ഈ ചിത്രത്തിലെ അഭിനയത്തിന് പ്രതിഫലമായി ചിത്രം റിലീസ്‌ ചെയ്യുന്നതിന് മുന്നേ യുട്യൂബില്‍ ഏഴു ട്രെയിലര്‍ പബ്ലിഷ് ചെയ്യാനുള്ള അനുമതി മാത്രമേ സന്തോഷ്‌ പണ്ഡിറ്റ്‌ സ്വീകരിച്ചിട്ടുള്ളൂ എന്നത് ഹിന്ദി സിനിമാലോകം ഏറെ അത്ഭുതത്തോടെയാണ് ശ്രവിച്ചത്. എന്നാല്‍ ഇനിയും കേരളത്തില്‍ നിന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തല്ലിക്കൊല്ലും എന്ന് ഉത്തമ ബോധ്യമുള്ളതിനാല്‍ ആണ് ഹിന്ദിയിലേക്ക് ചുവടു മാറ്റിച്ചവിട്ടിയത് എന്ന ആരോപണം അദ്ദേഹം ശക്തമായി നിഷേധിച്ചു. കേരളത്തിലെ ആരാധകരുടെ സ്നേഹമാണ് തന്നെ ഒരു താരമാക്കി മാറ്റിയത് എന്ന കാര്യം അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.

"കേരളത്തിലെ 20 ശതമാനം ആളുകള്‍ മാത്രമേ ഒരു അടിപൊളി ഫിഗര്‍ എന്ന് പറയാന്‍ പറ്റൂ. ബാക്കി 80 ശതമാനവും കറുപ്പോ, അതികറുപ്പോ ആണ്. ഇപ്പോള്‍ ഉള്ള സൂപ്പര്‍ സ്റ്റാറുകള്‍ എല്ലാം ഈ 20 ശതമാനത്തില്‍ നിന്നാണ്. ബാക്കിയുള്ള 80 ശതമാനത്തെ പ്രതിനിധീകരിക്കുന്നത് കൊണ്ട് നിങ്ങള്‍ എന്നെ ഒരു സൂപ്പര്‍ സ്റ്റാര്‍ ആയി അംഗീകരിക്കൂ" ശ്രീ സന്തോഷ്‌ പണ്ഡിറ്റ്‌ പറഞ്ഞു.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates