Ind disable
 

സ്വപ്നങ്ങള്‍ക്ക് പറയുവാനുള്ളത് ! - നാലാം ഭാഗം

“സുധാകരേട്ടന്‍റെ കടയാണെന്നറിഞ്ഞോണ്ട് തന്നല്ലേ അമ്മയെന്നെയിങ്ങോട്ട് കൂട്ടിക്കൊണ്ടു വന്നെ ?” രണ്ടു കൈകളിലും വലിയ പോളിത്തീന്‍ ബാഗുകളുമായികളുമായി വന്ന അമ്മക്ക് ഡോര്‍ തുറന്നു കൊടുക്കുമ്പോള്‍ വ്യക്തമായ ദേഷ്യം സ്ഫുരിക്കുന്ന വാക്കുകളോടെ സന്ധ്യ ചോദിച്ചു.

“പിന്നല്ല്യാണ്ട്, അതിനിപ്പോ എന്താ കുഴപ്പം – അവന്‍റടുത്തൂന്നാവുമ്പോ കൃത്യമായ പണമേ എടുക്കൂ, കൂടുതല്‍ വാങ്ങില്ല്യ”

സന്ധ്യ മറുപടി പറഞ്ഞില്ലെങ്കിലും ഒരുപാട് മറുപടികള്‍ അവളുടെ ഉള്ളില്‍ ക്കിടന്നു തിളക്കുന്നുണ്ടായിരുന്നു.


“ഹോ, സൂക്ഷിച്ച്. അയാളെയിപ്പോ നീ തട്ടിത്താഴെട്ടേനേല്ലോ” മനസ്സില്‍ നുരഞ്ഞുപൊങ്ങിയ ദേഷ്യം സ്റ്റീയറിംഗിനോട് തീര്‍ത്ത്‌ റോഡിലേക്ക് കാറോടിച്ചു കയറുമ്പോള്‍ ഇടതുവശത്തൂടെ റോഡിന്‍റെ അരികുചേര്‍ന്ന്‍ വന്ന സ്കൂട്ടറുകാരന്‍ കഷ്ടിച്ചെങ്ങനെയോ ആണ് രക്ഷപ്പെട്ടത്. അവിശ്വസനീയമായ രക്ഷപ്പെടലിന്‍റെ ഞെട്ടല്‍ മാറിയപ്പോള്‍ കാറിനുള്ളിലേക്ക് നോക്കി ദേഷ്യത്തിലെന്തോ വിളിച്ചുപറഞ്ഞ ശേഷം അയാള്‍ വീണ്ടും സ്കൂട്ടറോടിച്ചു പോയി. ചുണ്ടനക്കത്തില്‍ നിന്നും അതൊരു നിലവാരമുള്ള അസഭ്യവാക്കായിരുന്നെന്ന് സന്ധ്യ തിരിച്ചറിഞ്ഞു , അമ്മക്ക് ഗ്ലാസ് താഴ്ത്താന്‍ തോന്നാതിരുന്നത് മഹാഭാഗ്യം – അവള്‍ മനസിലോര്‍ത്തു.

“സൂക്ഷിച്ചോടിച്ചാല്‍ മതീട്ടോ, വര്‍ത്തമാനം ഒക്കെ നമുക്കിനി വീട്ടില്‍ ചെന്നിട്ടാവാം” അവള്‍ക്കു നേരെ നോക്കാതെ തെല്ലുദേഷ്യത്തോടെ അമ്മ പറഞ്ഞു.

രാത്രി ഒമ്പതുമണിയോടെ, താന്‍ സ്ഥിരമായി കാണാറുള്ള സീരിയല്‍ കഴിഞ്ഞപ്പോഴാകണം, അമ്മ വന്നു വിളിച്ചുണര്‍ത്തിയത്.

“സന്ധ്യനേരത്ത്‌ കിടന്നുറങ്ങ്യെ? എന്തൊക്കെയാ നീ ശീലമാക്ക്യെക്കണേ ?”

“വെറുതെ കിടന്നതാ അമ്മാ, ഉറങ്ങിപ്പോയി” കോട്ടുവായിട്ടുകൊണ്ട് അവള്‍ പറഞ്ഞു. ബാംഗ്ലൂര്‍ ആയിരുന്നപ്പോള്‍ എന്നും വിരസമായ സന്ധ്യകള്‍ ഉറങ്ങിത്തീര്‍ക്കാന്‍ മാത്രമുള്ളവയായിരുന്നെന്ന് അവളമ്മയോട് പറഞ്ഞില്ല.

ചില ദിവസങ്ങളില്‍ രാത്രിയില്‍ ഏതെങ്കിലുമൊക്കെ പാര്‍ട്ടി കഴിഞ്ഞ് വളരെ വൈകി കുടിച്ചു ലക്കില്ലാതെ ജോണ്‍ കയറിവരുമ്പോഴാകും താനുണരുക. ആദ്യമൊക്കെ താനും പോകുമായിരുന്നു പാര്‍ട്ടികളില്‍. എത്രയൊക്കെ പരിഷ്കാരിയാകാന്‍ ശ്രമിച്ചിട്ടും പിടിതരാതെ വിട്ടുമാറിനിന്ന ശീലങ്ങളിലോന്നായിരുന്നു മദ്യപാനം.

സ്വബോധമുള്ളവരുടെ സദസ്സിലേക്ക് ലക്കുകെട്ടു കയറിവരുന്ന മദ്യപാനിയുടെ പേക്കൂത്തുകളെക്കാള്‍ അവജ്ഞയോടെ മദ്യപാനികള്‍ക്കിടയില്‍ മദ്യം കഴിക്കാത്ത തനിക്കുനേരെ സൊസൈറ്റി ലേഡികളുടെ പുച്ഛം നിറഞ്ഞ നോട്ടം നീണ്ടു തുടങ്ങിയപ്പോഴാണ് രാത്രി വൈകിയുള്ള പാര്‍ട്ടികള്‍ക്കവള്‍ പൂര്‍ണ്ണവിരാമമിട്ടത് .

സന്ധ്യക്ക്‌ ജോലിക്കാരി ഡൈനിംഗ് ടേബിളില്‍ രണ്ടുപേര്‍ക്ക് വിളമ്പിവെച്ചിട്ട് പോകുന്ന അത്താഴം മിക്കദിവസങ്ങളിലും രാവിലെ അവള്‍ തന്നെയെടുത്തു വേസ്റ്റ് ബിന്നിലേക്ക് കമഴ്ത്തും.

ഉറങ്ങിത്തീര്‍ന്ന തണുത്ത രാവുകള്‍ക്ക് കൂട്ടായി വിശന്ന മനസ്സും വിശപ്പില്ലാത്ത ശരീരവുമായി ബാല്‍ക്കണിയില്‍ ദൂരെ ഇനിയുമുറങ്ങാത്ത നഗരക്കാഴ്ച്ചകളിലേക്ക് ഒരിക്കലും വന്നുചേരില്ലെന്നുറപ്പുള്ള ആര്‍ക്കോ വേണ്ടി കാത്തിരിക്കുമ്പോള്‍ കിടപ്പുമുറിയില്‍ ഷൂപോലും ഊരിമാറ്റാതെ ബോധം കെട്ടുറങ്ങുന്ന ജോണിന്‍റെ താളാത്മകമായ കൂര്‍ക്കം വലി ഉയരുന്നുണ്ടാകും.

“അത്താഴം വിളമ്പി വച്ചിട്ടുണ്ട്, കഴിക്കാന്‍ വാ” അമ്മ മുറിവിട്ടു പോയപ്പോള്‍ അവള്‍ എഴുന്നേറ്റ് ബാത്രൂമിലേക്ക് നടന്നു.

“അമ്മാ, എന്നും ഈ പച്ചക്കറി തിന്നു മടുക്കില്ലേ? ഒരു ചേഞ്ചിനു വലപ്പോഴും മീനും ഇറച്ചിയുമൊക്കെ ആവാം” ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ മനപൂര്‍വ്വം അമ്മയെ ചൊടിപ്പിക്കാനാണ് അവളങ്ങനെ പറഞ്ഞത്.

“ആവാം, നാളെ വിലാസിനിയോടു പറേണണ്ട്” അമ്മയുടെ പെട്ടെന്നുള്ള മറുപടി പക്ഷെ, അവളെ അമ്പരപ്പിച്ചു.

“ഇവിടിപ്പോ ഇറച്ചീം മീനുമൊക്കെ വാങ്ങാറുണ്ടോ ?” അമ്പരപ്പ് മറച്ചുവെക്കാതെ അവള്‍ ചോദിച്ചു.

“ഏയ്‌, ഇതുവരെയില്ല. എനിക്കതൊന്നും ഇഷ്ടല്ലെന്നു നിനക്കറിയില്ലേ? നിനക്ക് വേണേ വാങ്ങാംന്നാ പറഞ്ഞത്”

അത്താഴം കഴിഞ്ഞു കൈകഴുകി നേരെ ഇറയത്തെക്കാണ് പോയത്. ഇനിയിപ്പോള്‍ കിടന്നാല്‍ ഉടനെ ഉറക്കം വരില്ല. അരമതിലിനു കീഴെ ഉണങ്ങി നില്‍ക്കുന്ന റോസാച്ചെടിയില്‍ പുതുനാമ്പുകള്‍ തളിരിട്ടോ എന്ന് വെറുതെയൊന്നു നോക്കി – അവള്‍ക്കതിശയിക്കാന്‍ അവസരം നല്‍കാതെ ആത്മാവ് നഷ്ടപ്പെട്ട ശരീരം പോലെ ആ ഉണക്കശിഖരങ്ങള്‍ ഇരുളിനോടോട്ടിച്ചേര്‍ന്നു നിന്നു.

ബാംഗ്ലൂരിലെ വിരസമായ ഫ്ലാറ്റ് ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓഫീസിലെ കൂട്ടുകാരി മായയാണ് ഫോട്ടോഗ്രാഫി പരിചയപ്പെടുത്തിയത്.

ഒരിക്കല്‍ മായയുടെ അപ്പാര്‍ട്ട്മെന്‍റില്‍ പോയപ്പോള്‍ ഭിത്തിയില്‍ തൂക്കിയിരുന്ന ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ‘ഇതെല്ലാം എവിടെ നിന്ന് സംഘടിപ്പിച്ചു’ എന്ന് ആശ്ചര്യത്തോടെ ചോദിച്ച അവളോട്‌ മായ ആദ്യമായി തന്‍റെ ഹോബിയെപ്പറ്റി വെളിപ്പെടുത്തുന്നത്.

മായ ജനിച്ചതും വളര്‍ന്നതും ബാംഗ്ലൂരില്‍ത്തന്നെ ആയിരുന്നു. അവളുടെ അമ്മ ജനനം കൊണ്ട് തമിഴ്നാട്ടുകാരിയാണ്, അച്ഛന്‍ ബാംഗ്ലൂര്‍ നഗരത്തില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനവകുപ്പില്‍ ചീഫ് എഞ്ചിനിയര്‍ ആയിരുന്നു. ഡ്യൂട്ടിയിലിരിക്കെ അച്ഛന്‍ മരിച്ചതിനാല്‍ അമ്മക്ക് അതെ വകുപ്പില്‍ ജോലി കിട്ടി.

മായക്കൊരു കൂട്ടുകാരനുണ്ടായിരുന്നു, വിനോദ്.
ബാല്യം മുതലേയുള്ള അവളുടെ സുഹൃത്ത്‌.

അമ്മയുടെ റിട്ടയര്‍മെന്‍റിനു മുന്‍പ് തന്നെ മായയ്ക്ക് ജോലി ശരിയായിരുന്നു. നാലു വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ മരിച്ചപ്പോള്‍ അവള്‍ വിനോദിന്‍റെ ഫ്ലാറ്റിലേക്ക് താമസം മാറ്റി. വിവാഹം കഴിക്കാന്‍ അവളേറെ നിര്‍ബന്ധിച്ചെങ്കിലും താന്‍ നല്ലൊരു പോസിഷനിലെത്തിയ ശേഷം മതി വിവാഹമെന്ന് വിനോദ് ശഠിച്ചു .

രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് വിനോദ് ജോലി കിട്ടി യൂറോപ്പിലേക്ക് പോയി. പോകുമ്പോള്‍ എത്രയും വേഗം മായയെ കൊണ്ടുപോകാനുള്ള വിസ ശരിയാക്കി അയക്കുമെന്ന് പറഞ്ഞാണ് വിനോദ് പോയത്. വിരസമായ രാത്രികള്‍ക്ക് അല്‍പ്പമെങ്കിലും ജീവന്‍ പകര്‍ന്നിരുന്ന ഫോണ്‍വിളികളുടെ ദൈര്‍ഘ്യം കുറഞ്ഞു കുറഞ്ഞോടുവില്‍ ഇല്ലാതായി.

ഒടുവില്‍ ഫ്ലാറ്റ് ഒഴിഞ്ഞു കൊടുക്കുവാന്‍ ആവശ്യപ്പെട്ടു വന്ന വിനോദിന്‍റെ അച്ഛനില്‍ നിന്നാണ് വിനോദ് അവിടത്തുകാരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു സെറ്റില്‍ ആയകാര്യം അവള്‍ മനസ്സിലാക്കിയത്‌. പക്ഷെ അവള്‍ പതറിയില്ല. തന്‍റെ ജീവിതത്തില്‍ ഇനിയൊരു പുരുഷന്‍ ഉണ്ടാവില്ലെന്ന് അന്നവള്‍ തീരുമാനിച്ചുറച്ചതാണ്.

“സന്ധ്യ നിനക്കറിയാമോ, എല്ലാവര്‍ക്കും ഉണ്ടാകാന്‍ സാധ്യതയില്ലാത്ത ഒരു കഴിവുണ്ട് എന്‍റെ മനസ്സിന്” ജോണ്‍ വിദേശപര്യടനത്തിനു പോയ ദിവസങ്ങളോന്നില്‍ സന്ധ്യയുടെ ഫ്ലാറ്റില്‍ കൂട്ടുകിടക്കാന്‍ വന്നതായിരുന്നു മായ.

“നടക്കാന്‍ പോകുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാനെനിക്ക് കഴിയും. അതുപക്ഷേ കൃത്യമായി എന്തെന്തു കാര്യങ്ങള്‍ ആകുമെന്നോന്നും പറയാന്‍ പറ്റില്ല, പക്ഷെ ഗുണമോ ദോഷമോ, നേട്ടമോ കോട്ടമോ എന്നൊക്കെ” കയ്യിലിരുന്ന ബിയര്‍ കുപ്പി ഉയര്‍ത്തിപ്പിടിച്ച്‌ ഒരുകണ്ണിറുക്കിപ്പിടിച്ച് വിവിധ കോണുകളില്‍ ചന്ദ്രനെ നോക്കിക്കൊണ്ട്‌ മായ പറഞ്ഞു.

‘എങ്കില്‍ എന്നെക്കുറിച്ചെന്താണ് തോന്നുന്നത്?’ എന്ന മനസ്സിലുയര്‍ന്നു വന്ന ചോദ്യം സന്ധ്യ ചോദിച്ചില്ല.

“ഞാന്‍ നിന്നെ ഫോട്ടോഗ്രാഫി പഠിപ്പിക്കട്ടെ ?” സന്ധ്യയുടെ മനസ്സ് വായിച്ചതുപോലെ അപ്രതീക്ഷിതമായി ബാഗില്‍ നിന്ന് കാമറയെടുത്ത് അവളുടെ മുഖം കൊണ്ട് മായ ചോദിച്ചു. സന്ധ്യ വ്യക്തമായൊരു മറുപടിയും ഫോക്കസ് ചെയ്തു പറഞ്ഞില്ല.

“ഞാന്‍ കിടക്കാന്‍ പോവാട്ടോ, രാത്രി പുറത്തിറങ്ങി മഞ്ഞു കൊണ്ട് അസുഖം വരുത്തി വെക്കണ്ട” അമ്മയുടെ ശബ്ദമാണ് അവളെ ചിന്തകളില്‍ നിന്നുണര്‍ത്തിയത്. അമ്മ പോകുമെന്ന് കരുതി ഒരുനിമിഷം കൂടി അവിടത്തന്നെ ചുറ്റിപ്പറ്റി നിന്നു നോക്കിയെങ്കിലും തന്‍റെ സ്വഭാവമറിയാവുന്നതിനാലാവണം, ‘നീയകത്തേക്ക് കയറിപ്പോയിട്ടേ ഞാന്‍ പോകൂ’ എന്ന മട്ടില്‍ അമ്മയവിടത്തന്നെ നിന്നുകളഞ്ഞത്.

“ജനല്‍ തുറന്നിട്ടോന്നും കിടക്കണ്ട, കള്ളന്മാരുടെ ശല്യമുള്ളതാ” അവള്‍ കിടപ്പുമുറിയിലേക്ക് നടക്കുമ്പോള്‍ വാതില്‍ കുറ്റിയിട്ടു കൊണ്ട് പിന്നില്‍ നിന്ന് അമ്മ വിളിച്ചു പറഞ്ഞു.

(തുടരും)

അഞ്ചാം ഭാഗം - http://palavattam.blogspot.com/2014/08/blog-post.html

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates