Ind disable
 

എയര്‍കേരള എന്ന ജഗപോക




എയര്‍ ഇന്ത്യ എന്ന ജനദ്രോഹവിമാനക്കമ്പനിയില്‍ നിന്ന് പ്രവാസി മലയാളികളെ രക്ഷിക്കാന്‍ രൂപം കൊടുത്ത എയര്‍ കേരള എന്ന വിമാനക്കമ്പനിയുടെ ഉദ്ഘാടനമാണിന്ന്.

എയര്‍ കേരള ആദ്യ സര്‍വ്വീസ് ദുബായിയില്‍ നിന്ന് ആരംഭിക്കുന്നതിനു മുന്നോടിയായി ബഹുമാനപ്പെട്ട ഗതാഗത മന്ത്രിയുടെ ദീര്‍ഘമായ ഉത്ഘാടനപ്രസംഗത്തില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍.


പ്രിയപ്പെട്ട പ്രവാസി സുഹൃത്തുക്കളെ,

നമ്മള്‍ ഏറെക്കാലമായി കൊതിച്ചിരുന്ന ആ സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാകുകയാണ് – അതെ നമ്മള്‍ മലയാളികള്‍ക്ക് സ്വന്തമായി ഒരു വിമാനക്കമ്പനി. എയര്‍ കേരളയെക്കുറിച്ചുള്ള ചില സുപ്രധാനമായ വിവരങ്ങള്‍ നിങ്ങളെ ഉണര്‍ത്തുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
മറ്റു എയര്‍ലൈന്‍സുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു വിമാനക്കമ്പനിയാണ് എയര്‍ കേരള. അതുകൊണ്ട് തന്നെ എയര്‍കേരളയില്‍ പൈലറ്റ്‌ “എയര്‍ഡ്രൈവര്‍” എന്ന് അറിയപ്പെടും. KSRTC യില്‍ 25 വര്‍ഷം ജോലി ചെയ്ത അനുഭവസമ്പന്നരായ ഡ്രൈവര്‍മാരെയും കണ്ടക്റ്റര്‍മാരെയും ആണ് എയര്‍ കേരളയില്‍ നിയമിച്ചിരിക്കുന്നത്.

പിന്നെ വളരെ ശ്രദ്ധേയമായ കാര്യം എയര്‍ കേരളയില്‍ എയര്‍ഹോസ്റ്റസുമാര്‍ ഇല്ല എന്നതാണ് (അഞ്ഞൂറ് കിലോമീറ്ററില്‍ ഓരോ എയര്‍ ഹോസ്പിറ്റല്‍സ് ആരംഭിക്കാന്‍ പദ്ധതി ഉണ്ട്) നാലോ അഞ്ചോ എയര്‍ഹോസ്റ്റസിന് പകരം ഒരു “എയര്‍ കണ്ടക്റ്റര്‍” മാത്രമേ ഉണ്ടാകൂ.

അതുപോലെ തന്നെ മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ചു പണിയാന്‍ അനുവദിക്കുന്നത് വരെ ഒരൊറ്റ തമിഴനെയും എയര്‍ കേരള വിമാനത്തില്‍ കയറ്റുന്നതല്ല.

മറ്റു സാധാരണ എയര്‍ലൈന്‍സുകളില്‍ നിന്ന് തികച്ചും വ്യത്യസ്തമായി എയര്‍കേരളയില്‍ വിമാനത്തിനകത്തായിരിക്കും ടിക്കറ്റ് കൊടുക്കുന്നത്. യാത്രക്കാര്‍ നിര്‍ബന്ധമായും ചില്ലറ കയ്യില്‍ കരുതെണ്ടാതാണ്. ഇല്ലെങ്കില്‍ ചിലപ്പോള്‍ കണ്ടക്റ്റര്‍ പത്തു നൂറു പേര്‍ക്ക് കൂടി ആയിരത്തിന്‍റെ നോട്ട് തന്നിട്ട് വീതിച്ചെടുത്തോ എന്ന് പറഞ്ഞാല്‍ രണ്ടു വെക്കേഷന്‍ തീര്‍ന്നാലും നിങ്ങള്‍ ചില്ലറ മാറി നാട്ടിലെത്താന്‍ സാധ്യതയില്ല. കൂടാതെ ടിക്കറ്റ് നിരക്ക് പരമാവധി കുറക്കുന്നതിന്‍റെ ഭാഗമായി യാത്രക്കാരേ കമ്പിയില്‍ പിടിച്ചു നിന്നും യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണ്.

മറ്റുള്ള വിമാനങ്ങളിലെ പോലെ മദ്യം വിളമ്പുന്നതല്ല – പകരം ബിവറേജസ് കോര്‍പ്പറെഷന്‍റെ ഒരു സ്റ്റാള്‍ എല്ലാ വിമാനത്താവളത്തിലും അനുവദിക്കും. ആവശ്യക്കാര്‍ സാധനം മുന്‍കൂട്ടി വാങ്ങി സ്റ്റോക്ക്ചെയ്യേണ്ടതാണ്.
വിമാനത്തിനുള്ളില്‍ മുറുക്കിതുപ്പാന്‍ അനുവദിക്കുന്നതല്ല-അത്യാവശ്യമാണെങ്കില്‍ ആരും അറിയാതെ പതുക്കെത്തുപ്പാവുന്നതാണ്.മുറുക്കിത്തുപ്പണമെന്നു നിര്‍ബന്ധമുള്ളവര്‍ സ്വന്തമായി കോളാമ്പി കൈയില്‍ കരുതെണ്ടാതാണ്
.
വിമാനം പറന്നുയര്‍ന്ന ശേഷം യാത്രക്കാര്‍ ആരും തന്നെ കൈയും തലയും പുറത്തിടരുത്. വിമാനത്തിനകത്ത് അപ്രഖ്യാപിത ലോഡ്ഷെഡിംഗ് ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ യാത്രക്കാര്‍ ടോര്‍ച്ച് , മെഴുകുതിരി തുടങ്ങിയവ കയ്യില്‍ കരുതുന്നത് നന്നായിരിക്കും.

വിമാനത്തിനകത്തെക്ക് കയറാന്‍ ഏണി ഉപയോഗിക്കാന്‍ പാടില്ലെന്ന് പ്രതിപക്ഷം ബഹളം കൂട്ടുന്നത്‌ കൊണ്ടു ഏണി ഒഴിവാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായിരിക്കുകയാണ് – പകരം തൂങ്ങിക്കയറാനായി വാതില്‍ക്കല്‍ കയര്‍ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. പ്രതിപക്ഷത്തിന്‍റെ അന്യായമായ ഈ നടപടിക്കെതിരെ -  “Arrival” എന്ന വാക്ക് “അരിവാള്‍” എന്ന് വായിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇത് അവര്‍ക്ക് മുന്‍‌തൂക്കം നല്‍കുന്നതാണെന്ന് ചൂണ്ടികാണിച്ച് എല്ലാ എയര്‍പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്തു പകരം വേറെ ഏതെങ്കിലും വാക്ക് പ്രദര്‍ശിപ്പിക്കാന്‍ എയര്‍പോര്‍ട്ട്‌ അതോറിരിറ്റിക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്.

വിമാനത്തിനകത്ത് സീറ്റ് കിട്ടാത്തപ്പോഴും ഇരുന്നു യാത്ര ചെയ്യണം എന്ന് നിര്‍ബന്ധമുള്ളവര്‍ പായ, കോസടി തുടങ്ങിയവ കയ്യില്‍ കരുതെണ്ടതാണ്. വിമാനത്തിനകത്ത് കിടന്നുറങ്ങാന്‍ അനുവദിക്കുന്നതല്ല. ഒരു തലയിണ കയ്യില്‍ കരുതിയാല്‍ വിമാനം വൈകിയാല്‍ എയര്‍പോര്‍ട്ടില്‍ കിടന്നുറങ്ങാന്‍ ഉപയോഗിക്കാവുന്നതാണ്. മറ്റു വിമാനക്കമ്പനികളെ പോലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ യാത്രക്കാരെ രണ്ടും മൂന്നും ദിവസം കിടത്തി അപമാനിക്കുക എന്നത് എയര്‍ കേരളയുടെ നിഘണ്ടുവില്‍ ഇല്ല.

പിന്നെ എയര്‍ ഡ്രൈവറുടെയും കണ്ടക്ട്ടരുടെയും ശ്രദ്ധക്ക് : ട്രാന്‍സ്പോര്‍ട്ട് ബാസ്സോടിക്കുന്ന പഴയ ശീലം വച്ച് ഫ്രീ ആയി ഫുഡ് അടിക്കാന്‍ വേണ്ടി കണ്ട ഹോട്ടലിനു മുന്നിലൊന്നും നിര്‍ത്തരുത്. ഇത് പഴയ ഉണക്ക ട്രാന്‍സ്പോര്‍ട്ട് ബസ്സല്ല – ജമ്പോ ജെറ്റ് വിമാനം ആണ് എന്ന ബോധം എല്ലായ്പ്പോഴും മനസ്സില്‍ വേണം. അത് പോലെ തന്നെ യാത്രക്കാര്‍ കയറാന്‍ ഓടി തൊട്ടടുതെത്തുമ്പോള്‍ വിമാനം വിടുക, കൊച്ചിയില്‍ നിര്‍ത്തേണ്ട വിമാനം കോഴിക്കോട് കൊണ്ടുപോയി നിര്‍ത്തുക എന്നിവയൊന്നും പാടുള്ളതല്ല.

ഇത്രയും പറഞ്ഞു കൊണ്ട് ഞാന്‍ എന്‍റെ വാക്കുകള്‍ ഉപസംഹരിക്കുന്നു. എയര്‍കേരളയില്‍ യാത്ര ചെയ്യുന്ന എല്ലാ പ്രവാസികളെയും ദൈവം കാക്കട്ടെ എന്ന് പ്രാര്‍ഥിക്കുവാന്‍ മാത്രമേ ഈ സന്ദര്‍ഭത്തില്‍ എന്നെക്കൊണ്ട് സാധിക്കൂ.
മന്ത്രിയുടെ പ്രസംഗം അവസാനിച്ചപ്പോള്‍ ഗംഭീരകരഘോഷത്തോടൊപ്പം എയര്‍പോര്‍ട്ടില്‍ എയര്‍ കേരള വിമാനം പൊങ്ങാനുള്ള അന്നൌണ്സ്‌മെന്റ് മുഴങ്ങി.

“ദുബായിയില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ കേരള വിമാനം സ്റ്റാന്‍റിന്‍റെ- സോറി -എയര്‍പോര്‍ട്ടിന്‍റെ വടക്കുഭാഗത്തായി പാര്‍ക്ക് ചെയ്തിരിക്കുന്നു.യാത്രക്കാര്‍ വിമാനത്തിനകത്തെക്ക് കടന്നിരിക്കെണ്ടാതാണ്.”

അങ്ങനെ അല്‍പ്പസമയത്തിനകം തിങ്ങിനിറഞ്ഞ യാത്രക്കാരെയും “വഹിച്ചു” കൊണ്ട് ആദ്യത്തെ എയര്‍ കേരള വിമാനം പറന്നുയര്‍ന്നു. പിന്നീട് എന്ത് സംഭവിച്ചു എന്ന് വിശദീകരിക്കുക എന്ന കടുംകൈ ചെയ്യാന്‍ ഞാന്‍ അശക്തനാണ് – പ്രിയവായനക്കാര്‍ സദയം ക്ഷമിക്കുക.

0 comments:

Post a Comment

 

പലവട്ടം © 2010

Blogger Templates by Splashy Templates